'ദിവസങ്ങളായി ഉറങ്ങിയിരുന്നില്ല, ജോലി നഷ്‌ടപ്പെടുമോ എന്ന് ഭയന്നിരുന്നു': ആരോപണവുമായി ബിഎല്‍ഒ അനീഷിന്റെ ബന്ധുക്കള്‍
കണ്ണൂർ: അനീഷ് ജോർജിന് ജോലി സമ്മർദ്ദം തീരെ ഉണ്ടായിരുന്നില്ലെന്ന് കളക്‌ടറടക്കം വ്യക്തമാക്കുമ്ബോഴും വീട്ടുകാർ ഈ വാദം തള്ളുകയാണ്.
ആത്മഹത്യ ചെയ്‌ത ബിഎല്‍ഒ അനീഷിന് ജോലി സമ്മർദ്ദം ഇല്ലായിരുന്നെന്നും എല്ലാ ഉത്തരവാദിത്വങ്ങളും നിർവഹിക്കുന്ന ആളായിരുന്നു അദ്ദേഹം എന്നുമാണ് കളക്‌ടർ വാർത്താകുറിപ്പില്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഈ വാദം വീട്ടുകാർ തള്ളി. തീവ്ര വോട്ടർപട്ടിക പുതുക്കലുമായി (എസ്‌ഐആർ) ബന്ധപ്പെട്ട് അനീഷിന് ജോലി സമ്മർദ്ദം ഉണ്ടായെന്ന് സഹോദരീ ഭർത്താവ് ഷൈജു ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
'സമയബന്ധിതമായി ജോലി തീർക്കാനാകുമോ എന്ന സംശയം അനീഷിനുണ്ടായിരുന്നു. വിവിധ രാഷ്‌ട്രീയ പാർട്ടികളില്‍ നിന്നും സമ്മർദ്ദം ഉണ്ടായിട്ടുണ്ട്. സമ്മർദ്ദം ഉണ്ടെന്ന് വീട്ടില്‍ വന്ന് പറഞ്ഞിരുന്നു. വളരെ കുറച്ച് ഭക്ഷണം മാത്രമാണ് കഴിച്ചിരുന്നത്. സുഖമില്ലാത്ത കുട്ടിയെ ആശുപത്രിയില്‍ പോലും കൊണ്ടുപോകാനായിരുന്നില്ല. മൂന്ന് നാല് ദിവസങ്ങളായി ഉറക്കമുണ്ടായിരുന്നില്ല.' ഷൈജു പറയുന്നു.
ഇന്നലെ നൂറു ശതമാനം വിതരണം പൂർത്തിയാക്കണമെന്നായിരുന്നു നിർദ്ദേശം. മണിക്കൂർ ഇടവിട്ട് തഹസില്‍ദാറും കളക്ടറേറ്റ് അധികൃതരുമടക്കം ഫോണില്‍ വിളിച്ച് പുരോഗതി തിരക്കുകയും നിർബന്ധിക്കുകയും ചെയ്തതായി ജീവനക്കാർ പറയുന്നു. ആത്മഹത്യയുടെ ഉത്തരവാദിത്വം ഇലക്ഷൻ കമ്മിഷനാണെന്നാണ് ആരോപിച്ച് ഇടതു, വലത് രാഷ്ട്രീയ പാർട്ടികളും ജീവനക്കാരുടെ സംഘടനകളും രംഗത്തെത്തി. എസ്.ഐ.ആർ നീട്ടിവയ്ക്കണമെന്നും ആവശ്യപ്പെട്ടു.
തദ്ദേശ തിരഞ്ഞെടുപ്പ് ജോലിയും നിർവഹിക്കേണ്ടി വരുന്നത് ബി.എല്‍.ഒമാരെ കൂടുതല്‍ സമ്മർദ്ദത്തിലാക്കിയിരുന്നു. സംസ്ഥാന വ്യാപകമായി ബി.എല്‍.ഒമാർ ഇന്ന് ജോലി ബഹിഷ്‌കരിച്ച് ആക്ഷൻ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് ഗവണ്‍മെന്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്, അദ്ധ്യാപക സർവീസ് സംഘടന സമരസമിതി, എൻ.ജി.ഒ അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തില്‍ ചീഫ് ഇലക്ടറല്‍ ഓഫീസിലേക്കും കളക്ടറേറ്റുകളിലേക്കും പ്രതിഷേധ മാർച്ച് നടത്തും.
അതേസമയം മകന്റെ മരണത്തിന് പിന്നില്‍ എസ് ഐ ആർ സമ്മർദ്ദമാണെന്ന് അനീഷിന്റെ പിതാവ് ജോർജ്ജ് കഴിഞ്ഞദിവസം തുറന്നുപറഞ്ഞിരുന്നു. മേരിയാണ് അനീഷിന്റെ അമ്മ. ഫാമിലയാണ് ഭാര്യ. ലിവിയ, ജുവാൻ എന്നിവർ മക്കള്‍. ഇന്ന് പള്ളിമുക്ക് ലുർദ്ദ് മാതാ പള്ളിയിലാകും അനീഷിന്റെ സംസ്‌കാരം നടക്കുക.
Post a Comment