'നിയമ നടപടിക്രമങ്ങൾക്ക് തടസ്സം നിൽക്കില്ല, പ്രതികരണം പാർട്ടിയുമായി ആലോചിച്ചതിന് ശേഷം'; രാഹുലിനെതിരായ പീഡന പരാതിയിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ
തിരുവനന്തപുരം: രഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎക്ക് എതിരായ ലൈംഗിക പീഡന പരാതിയില്‍ പ്രതികരിച്ച് വടകര എംപി ഷാഫി പറമ്പിൽ. നിയമപരമായി കാര്യങ്ങൾ നടക്കട്ടെയെന്നും നിയമപരമായ നടപടിക്രമങ്ങൾക്ക് തടസ്സം നിൽക്കില്ല. കൂടുതൽ പ്രതികരണങ്ങൾ പാർട്ടിയുമായി ആലോചിച്ചതിന് ശേഷമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കുമോ എന്ന ചോദ്യത്തിന് കാര്യങ്ങൾ നിയമപരമായി നടക്കട്ടെ എന്നാണ് ഷാഫി മറുപടി പറഞ്ഞത്. ഇന്ന് ഉച്ചയോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് യുവതി ലൈംഗിക പീഡന പരാതി നൽകിയത്. നേരിട്ടെത്തി തെളിവുകളുള്‍പ്പെടെയാണ് യുവതി പരാതി കൈമാറിയത്. പരാതി ക്രൈംബ്രാഞ്ചിന് കൈമാറി. വാട്ട്സപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം അടക്കം കൈമാറിയതാണ് വിവരം പുറത്തുവരുന്നത്.
ഇന്ന് തന്നെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തും എന്നാണ് വിവരം. രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ രംഗത്ത് വന്നിരുന്നു. ഉയരുന്ന ആരോപണങ്ങളിൽ രാഹുൽ നിരപരാധിയാണ് എന്നായിരുന്നു കെ സുധാകരന്‍റെ പ്രതികരണം. പെണ്‍കുട്ടികളെ പിന്തുടര്‍ന്ന് ശല്യം ചെയ്തു എന്ന പേരിൽ രാഹുലിനെതിരെ കേസെടുത്തിരുന്നു. എന്നാൽ പരാതിയൊന്നും ലഭിച്ചിരുന്നില്ല. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഐസിസിയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സജൻ ഇന്ന് പരാതി നൽകിയിരുന്നു. വനിതാ നേതാക്കളെ ഉൾപ്പെടുത്തി അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഇരയാക്കപ്പെട്ട പെൺകുട്ടികളെ നേരിൽ കണ്ട് വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യണം എന്നാണ് സജ്നയുടെ പരാതിയിലെ ആവശ്യം. സ്ത്രീപക്ഷ നിലപാടുകളിൽ ഇരട്ടത്താപ്പ് കാണിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ് എന്ന സംശയം ജനങ്ങളിൽ നിന്നും മാറ്റണമെന്നും സജന പറയുന്നുണ്ട്.
إرسال تعليق