ദിയകൃഷ്ണയുടെ സ്ഥാപനത്തില്‍നിന്ന് 66 ലക്ഷം രൂപ തട്ടി ജീവനക്കാരികള്‍ ആഡംബര ജീവിതത്തിനുപയോഗിച്ചു, മറു പരാതിയില്‍ കഴമ്പില്ല; ക്രൈബ്രാഞ്ച് കുറ്റപത്രം
നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍നിന്ന് ജീവനക്കാര്‍ പണം തട്ടിയ കേസിൽ കുറ്റപത്രം സമർപ്പിച്ച് ക്രൈബ്രാഞ്ച്. ജീവനക്കാരികള്‍ ദിയകൃഷ്ണയുടെ സ്ഥാപനത്തില്‍നിന്ന് 66 ലക്ഷം രൂപ തട്ടി ആഡംബര ജീവിതത്തിനുപയോഗിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. മൂന്നുജീവനക്കാരികളും ഒരു ജീവനക്കാരിയുടെ ഭര്‍ത്താവുമാണ് കേസില്‍ പ്രതി. അതേസമയം ജീവനക്കാരികള്‍ കൃഷ്ണകുമാറിനും ദിയ കൃഷ്ണയടക്കമുള്ളവര്‍ക്കും എതിരെ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്നും പോലീസ് പറയുന്നു.
മൂന്നു ജീവനക്കാരികള്‍ ചേര്‍ന്നാണ് 66 ലക്ഷം രൂപ തട്ടിയത്. വിനിത ജൂലിയറ്റ്, ദിവ്യ ഫ്രാങ്ക്‌ളിന്‍, രാധാകുമാരി എന്നിവരും വിനിതയുടെ ഭര്‍ത്താവ് ആദര്‍ശുമാണ് പ്രതികള്‍. സ്ഥാപനത്തിലെ ക്യൂര്‍ കോഡിന് പകരമായി പ്രതികള്‍ തങ്ങളുടെ സ്വകാര്യ ക്യൂആര്‍ കോഡ് നല്‍കി പണം തട്ടിയെടുക്കുകയായിരുന്നു. പ്രതികള്‍ ആഡംബര ജീവിതത്തിനായി പണം ഉപയോഗിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. പ്രതികള്‍ക്കെതിരെ വിശ്വാസ വഞ്ചന, മോഷണം, കൈവശപ്പെടുത്തല്‍, ചതി എന്നിവയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.
രണ്ടു വര്‍ഷം കൊണ്ടാണ് പ്രതികള്‍ 66 ലക്ഷം രൂപയോളം തട്ടിയെടുത്തത്. ഓ ബൈ ഓസി എന്ന ബൊട്ടീക്കിലെ വിനിത, ദിവ്യ, രാധാകുമാരി എന്നീ മൂന്ന് ജീവനക്കാരികള്‍ പണം തട്ടിയെന്ന് കാട്ടി കൃഷ്ണകുമാര്‍ തന്നെയാണ് തിരുവനന്തപുരം അസി.കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നത്. ഈ പരാതിയില്‍ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാറിനും ദിയ കൃഷ്ണകുമാറിനുമെതിരായ ഇവര്‍ പരാതി നല്‍കിയത്. തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നും, പണം കവര്‍ന്നെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമായിരുന്നു ഇരുവര്‍ക്കുമെതിരായ പരാതി.
إرسال تعليق