തിരുവനന്തപുരം: സർക്കാരിന്‍റെ വമ്പന്‍ പ്രഖ്യാപനങ്ങളില്‍ പ്രതികരണവുമായി ധനകാര്യവകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാല്‍. ജനക്ഷേമ പദ്ധതികളുടെ പ്രഖ്യാപനത്തിന് പിന്നാലെയുള്ള ജനങ്ങളുടെ പ്രതികരണത്തില്‍ സംതൃപ്തിയെന്ന് മന്ത്രി പ്രതികരിച്ചു. ധനവകുപ്പിന് ഏറെ വെല്ലുവിളികൾ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഒരിക്കലും തകര്‍ന്ന് പോകില്ല നമ്മൾ മുന്നോട്ട് പോകും, ട്രഷറി അടച്ചുപൂട്ടും എന്നുള്ള ആരോപണങ്ങൾ വരെ ഉണ്ടായി എന്നാല്‍ ഇപ്പോൾ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിരികകുകയാണ്. അത് നടപ്പിലാക്കാന്‍ പറ്റും എന്നുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി അത് പറഞ്ഞത്. അതിന് പിന്നില്‍ കൃത്യമായ പ്രവര്‍ത്തനങ്ങൾ ധനവകുപ്പ് നടത്തിയിട്ടുണ്ട്. ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ മാത്രമാണ് പറയാറ്. ചെയ്യാൻ പറ്റും എന്നാണ് വിശ്വാസം എന്നും മന്ത്രി പറഞ്ഞു.
ജനപ്രീയ ബജറ്റുകളെ തോൽപ്പിക്കുന്ന നിലയിലുള്ള ക്ഷേമ പദ്ധതി പ്രഖ്യാപനങ്ങളാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ നടത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ക്ഷേമ പെൻഷൻ 400 രൂപ കൂട്ടിയതടക്കം വമ്പൻ പദ്ധതികളാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്ന് 2000 രൂപയാക്കി. നിലവിൽ സഹായം കിട്ടാത്ത 35 നും 60 നും ഇടയിൽ പ്രായമുള്ള പാവപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകാനുള്ള തീരുമാനവും കൈയ്യടി നേടുന്നതാണ്. പ്രതി വർഷം ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള യുവാക്കൾക്ക് പ്രതിമാസം 1000 രൂപ സ്കോളർഷിപ്പും പ്രഖ്യാപിച്ചു. അങ്കണവാടി ജീവനക്കാർ, സാക്ഷരതാ പ്രേരക്, ആശാ വർക്കർമാർ എന്നിവർക്ക് 1000 രൂപ കൂടി പ്രതി മാസ ഓണറേറിയവും നൽകും. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസ തീരുമാനങ്ങളുണ്ട്. ഒരു ഗഡു ഡി എ കൂടി എല്ലാവർക്കും അനുവദിച്ചു.
إرسال تعليق