കണ്ണൂർ: വിനോദയാത്രയ്ക്ക് പോയ സംഘത്തിലെ വീട്ടമ്മയുടെ അപകട മരണത്തില്‍ കണ്ണൂരിലെ മലയോര ഗ്രാമമായ മണത്തണ നടുങ്ങി.
കോട്ടയം കുറവിലങ്ങാട്ട് വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ ടൂറിസ്റ്റ് ബസ് അപകടത്തില്‍ മരിച്ച മണത്തണ കരിയാടൻ ഹൗസില്‍ സിന്ധു പ്രബീഷിന്റെ (45) വിയോഗമാണ് നാടിന് ദുഃഖമായി മാറിയത്. തിങ്കളാഴ്ച പുലർച്ചെ ദുരന്തവാർത്ത കേട്ടാണ് മണത്തണ ഗ്രാമത്തിലെ ജനങ്ങള്‍ ഉണർന്നത്.
തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് കോട്ടയം കുറവിലങ്ങാട് ചീങ്കല്ലയില്‍ പള്ളിക്ക് സമീപം അപകടം ഉണ്ടായത്. ഈ സമയം ബസിലുണ്ടായിരുന്ന യാത്രക്കാർ നല്ല ഉറക്കത്തിലായിരുന്നു. തിരുവനന്തപുരത്തുനിന്ന് ഇരിട്ടിയിലേക്ക് മടങ്ങുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
കൊടും മഴയില്‍ സഞ്ചരിക്കവെ വളവില്‍ നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു. ബസിലുണ്ടായിരുന്നവർ ഇരിട്ടി സ്വദേശികളാണ്. ചീങ്കല്ലയില്‍ പള്ളിക്ക് സമീപമുള്ള വളവ് കടക്കുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
49 പേർ ബസിലുണ്ടായിരുന്നു. ഇതില്‍ 18 ഓളം പേർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ദുരന്തവാർത്തയറിഞ്ഞ് മണത്തണയില്‍ നിന്നും ഇരിട്ടി ഭാഗങ്ങളില്‍ നിന്നും നിരവധി പേർ കോട്ടയത്തേക്ക് തിരിച്ചിട്ടുണ്ട്.
സിന്ധുവിന്റെ ഭൗതിക ശരീരം തിങ്കളാഴ്ച വൈകിട്ട് മണത്തണയിലെത്തിക്കും. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോർട്ടം നടപടികള്‍ പൂർത്തിയാക്കി തിങ്കളാഴ്ച വൈകുന്നേരം നാട്ടിലെത്തിക്കുന്ന മൃതദേഹം ചൊവ്വാഴ്ച സംസ്കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
പരേതനായ സുധാകരൻ നമ്ബ്യാർ - ദേവിയമ്മ ദമ്ബതികളുടെ മകളാണ് സിന്ധു. ഭർത്താവ്: പ്രബീഷ്. മക്കള്‍: സിദ്ധാർത്ഥ് (ഗള്‍ഫ്), അഥർവ്വ് (വിദ്യാർത്ഥി, മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂള്‍). സഹോദരങ്ങള്‍: സുരേഷ് കുമാർ (ഓട്ടോറിക്ഷ ഡ്രൈവർ), രാജീവൻ.
Post a Comment