തലശ്ശേരി: അമ്മയും കുഞ്ഞും ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങള്‍ ഡിസംബർ 31നുള്ളില്‍ പൂർത്തിയാക്കും. ജനുവരി ആദ്യം ഉദ്ഘാടനം നടത്താനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും നിയമസഭാ സ്പീക്കർ എ.എൻ.
ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ സ്പീക്കറുടെ ചേംബറില്‍ കൂടിയ യോഗത്തില്‍ തീരുമാനമായി.
ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങള്‍ സമയബന്ധിതമായി പൂർത്തിയാക്കുന്നതോടൊപ്പം, ആശുപത്രി ഉപകരണങ്ങള്‍ വാങ്ങുന്നതിനും ഫർണീച്ചറുകള്‍ സജ്ജീകരിക്കുന്നതിനുമുള്ള നടപടികളും സമാന്തരമായി നടപ്പാക്കും.
ആശുപത്രിക്കാവശ്യമായ പോസ്റ്റ് ക്രിയേഷനുള്ള പ്രൊപ്പോസല്‍ അടിയന്തരമായി സർക്കാരിന് സമർപ്പിക്കും.
തലശ്ശേരി കണ്ടിക്കലില്‍ എല്ലാ അത്യാധുനിക സൗകര്യങ്ങളോടും കൂടിയ ഏഴു നില കെട്ടിടമാണ് കിഫ്ബി സഹായത്തോടെ അമ്മയും കുഞ്ഞും ആശുപത്രിക്കായി ഒരുങ്ങുന്നത്. കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ജനകീയമായി സമാഹരിച്ച 3.5 കോടി രൂപ ചെലവഴിച്ചാണ് ആശുപത്രിക്കായി സ്ഥലമേറ്റെടുത്തത്.
ജനുവരിയില്‍ അമ്മയും കുഞ്ഞും ആശുപത്രിയുടെ പണി പൂർത്തിയാകുന്നതോടെ ഓപ്പറേഷൻ തീയറ്ററടക്കമുള്ള അവിടത്തെ സജ്ജീകരണങ്ങള്‍ കൂടി ഉപയോഗിച്ചുകൊണ്ട് അപകടാവസ്ഥയിലായ തലശ്ശേരി ജനറല്‍ ആശുപത്രി ഇതിന് സമീപത്തായി ഷിഫ്റ്റ് ചെയ്യുന്നതും പ്രവർത്തനം അവസാനിപ്പിച്ച കാസർകോട് ടാറ്റ ആശുപത്രിയുടെ പ്രീ ഫാബ്രിക്കേറ്റഡ് കണ്ടെയിനറുകള്‍ ഉപയോഗിച്ച് താല്ക്കാലിക സംവിധാന മൊരുക്കുന്നതും സംബന്ധിച്ച കാര്യങ്ങളും യോഗം വിലയിരുത്തി.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെ, എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ വിനയ് ഗോയല്‍, തലശ്ശേരി അമ്മയും കുഞ്ഞും ആശുപത്രി സ്‌പെഷ്യല്‍ ഓഫീസർ ഡോ. ബിജോയ്, ഹെല്‍ത്ത് സർവ്വീസസ് അഡീഷണല്‍ ഡയറക്ടർ ഡോ. ഷിനു, അഡീഷണല്‍ ഡയറക്ടർ (പ്ലാനിംഗ്) ഡോ. സുകേഷ് രാജ്, കിഫ്ബി, കിറ്റ്‌കോ, യു.എല്‍.സി.സി.എസ് പ്രതിനിധികള്‍, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരൻ നായർ, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായ എം. കുഞ്ഞുമോൻ, എസ്.കെ. അർജ്ജുൻ എന്നിവർ യോഗത്തില്‍ പങ്കെടുത്തു.
Post a Comment