മട്ടന്നൂർ: പഴയ സ്വർണം നിക്ഷേപം നടത്തിയാല്‍ പണം ഈടാക്കാതെ അതേ തൂക്കത്തില്‍ പുതിയ സ്വർണം നല്‍കുമെന്നും ആഴ്ചയിലും മാസത്തിലുമായി നിശ്ചിത തുക നിക്ഷേപിച്ചാല്‍ മുൻകൂറായി സ്വർണം നല്‍കുമെന്നും വാഗ്ദാനം ചെയ്ത് ജ്വല്ലറി ഉടമകള്‍ കോടികള്‍ തട്ടി മുങ്ങിയതായി പരാതി.
പരാതിയില്‍ മട്ടന്നൂർ-തലശേരി റോഡിലെ മൈ ഗോള്‍ഡ് ജ്വല്ലറി പാർട്ണർമാരായ മുഴക്കുന്ന് സ്വദേശി തഫ്‌സീർ ഉള്‍പ്പടെ ആറുപേർക്കെതിരേ മട്ടന്നൂർ പോലീസ് കേസെടുത്തു.
തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടു ദിവസത്തിനുള്ളില്‍ മട്ടന്നൂർ സ്റ്റേഷനില്‍ 56 പരാതികളാണ് ലഭിച്ചത്. നാലു കേസുകള്‍ രജിസ്റ്റർ ചെയ്തു. പ്രതികള്‍ ഒളിവിലാണെന്നും ഇവർക്കെതിരെ ലുക്ക്‌ഔട്ട് നോട്ടീസ് ഉള്‍പ്പടെ പുറപ്പെടുവിച്ച് അന്വേഷണം ഊർജിതമാക്കുമെന്നും മട്ടന്നൂർ ഇൻസ്‌പെക്ടർ എം.അനില്‍ പറഞ്ഞു.
20 കോടിയുടെയെങ്കിലും തട്ടിപ്പ് നടന്നതായാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. സ്ഥാപനം ഏതാനും ദിവസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജ്വല്ലറിയില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. സിസിടിവി കാമറകള്‍ അടക്കം പ്രതികള്‍ ഇവിടെ നിന്ന് മാറ്റിയതായാണ് വിവരം. മട്ടന്നൂരിലും തൃശൂരിലുമുള്ള ജ്വല്ലറികളില്‍ നിന്ന് സ്വർണം വാങ്ങി പണം നല്‍കാതെ വഞ്ചിച്ചെന്നും പരാതിയുണ്ട്. 98 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവർ പരാതിയുമായി എത്തിയിട്ടുണ്ട്.
إرسال تعليق