Join News @ Iritty Whats App Group

ആഗോള അയ്യപ്പ സംഗമത്തിനെതിരെയുള്ള ഹർജികൾ ഹൈക്കോടതി തള്ളി

ആഗോള അയ്യപ്പ സംഗമത്തിനെതിരെയുള്ള ഹർജികൾ ഹൈക്കോടതി തള്ളി. സംഗമവുമായി ദേവസ്വം ബോർഡിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പമ്പയിലാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്. സംഘപരിവാർ അനുകൂലികൾ നൽകിയ ഹർജികളാണ് ഹൈക്കോടതിയിലെ ദേവസ്വം ബഞ്ച് തള്ളിയത്. സർക്കാരും ദേവസ്വം ബോർഡും നൽകിയ വിശദീകരണങ്ങളെ തുടർന്നാണ് ഹർജി തള്ളിയത്.

അതേസമയം ആഗോള അയ്യപ്പ സംഗമത്തിലെ ഹൈക്കോടതി വിധി സ്വാഗതം ചെയ്‌ത്‌ ദേവസ്വം മന്ത്രി വി എൻ വാസവൻ. ആഗോള അയ്യപ്പ സംഗമം സംബന്ധിച്ച വസ്തുതകൾ കോടതി മനസ്സിലാക്കി. കോടതി ചൂണ്ടിക്കാട്ടിയത് പോലെയാണ് പരിപാടി നടത്താൻ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

3000 പേർക്ക് ഇരിക്കാവുന്ന താത്കാലിക ജർമൻ പന്തൽ തന്നെയാണ് അയ്യപ്പ സംഗമത്തിനായി ക്രമീകരിക്കുന്നത്. പമ്പയിൽ വരുന്ന തീർത്ഥാടകർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ഹൈക്കോടതി നിർദേശിച്ച പോലെ വരവ് ചിലവ് കണക്കുകൾ സുതാര്യമായിരിക്കുമെന്നും സർക്കാരിന്റെയോ ദേവസ്വം ബോർഡിന്റെയോ പണം ധൂർത്തടിക്കാനല്ല പരിപാടിയെന്നും അദ്ദേഹം പറഞ്ഞു.

ആഗോള അയ്യപ്പ സംഗമം സുതാര്യമായിരിക്കും. വിശ്വാസി സമൂഹത്തിന്റെ താല്പര്യം സംരക്ഷിച്ചാണ്പരിപാടി നടത്തുന്നത്. 28 സംസ്ഥാനങ്ങളിൽ നിന്നും പ്രതിനിധികൾ ഉണ്ടാകും. ഭക്തജന പ്രവാഹമല്ല പ്രതിനിധികളെയാണ് ഉദ്ദേശിക്കുന്നത് അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാനായി ഉദ്ദേശിക്കുന്നത്.തമിഴ്നാട്ടിൽ നിന്നും 2 മന്ത്രിമാർ പരിപാടിയിൽ പങ്കെടുക്കും. ഡൽഹി ലഫ്റ്റനന്റ് ഗവർണർ പങ്കെടുക്കും ദേവസ്വം മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി.

പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിച്ച് ആഗോള അയ്യപ്പ സംഗമം നടത്താമെന്നാണ് ഹൈക്കോടതി ഉത്തരവ്. ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹര്‍ജികളിൽ വിധി പറഞ്ഞുകൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. സാധാരണ അയ്യപ്പ ഭക്തരുടെ അവകാശങ്ങള്‍ ഹനിക്കരുതെന്ന് വ്യക്തമാക്കിയാണ് ഉത്തരവ്.

പ്രകൃതിക്ക് ഹാനികരമായത് ഒന്നും സംഭവിക്കാൻ പാടില്ലെന്നും സാമ്പത്തിക വരവ് ചെലവുകളുടെ കണക്ക് ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. ഇന്നലെ അയ്യപ്പ സംഗമത്തിനെതിരായ ഹര്‍ജികളിൽ വാദം പൂര്‍ത്തിയായി വിധി പറയാനായി മാറ്റുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് അനുമതി നൽകികൊണ്ട് ഹൈക്കോടതി വിധി പറഞ്ഞത്.

Post a Comment

Previous Post Next Post
Join Our Whats App Group