കണ്ണൂർ: കേരള പൊലിസിന്റെ മൂന്നാം മുറ ആക്രമണത്തിനെതിരെ വീണ്ടും പരാതി ഉയരുന്നു. നാറാത്ത് സ്വദേശിയായ വർക്ക്ഷോപ്പ് ഉടമ അഷ്റഫാണ് പരാതി ഉന്നയിച്ചത്.
ആരോപണങ്ങള്‍ ഏറെയുള്ള കണ്ണൂർ ടൗണ്‍ എസ്‌എച്ച്‌ഒ ശ്രീജിത്ത് കൊടേരി മർദിച്ചുവെന്നാണ് പരാതി. വളപട്ടണം സ്റ്റേഷനില്‍ വെച്ച് അഷ്റഫിന്റെ കർണപുടം അടിച്ചു തകർത്തെന്നാണ് പരാതി.
2017 ലാണ് സംഭവം. അന്ന് വളപട്ടണം സ്റ്റേഷനിലെ എസ്‌ഐ ആയിരുന്നു ശ്രീജിത്ത് കൊടേരി. അഷ്റഫിന്റെ വർക്ക്ഷോപ്പ് പ്രവർത്തിച്ചിരുന്നതിന്റെ മേല്‍വാടകയെ ചൊല്ലിയുള്ള പരാതി സ്റ്റേഷനിലെത്തി. ഇതേക്കുറിച്ച് സംസാരിക്കാൻ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ സമയത്താണ് ശ്രീജിത്ത് കൊടേരി അഷ്റഫിനെ ഇരു കൈകള്‍ കൊണ്ടും ചെവികളില്‍ അടിച്ചത്. അടിയുടെ ആഘാതത്തില്‍ അഷ്റഫിന്റെ കർണപുടം തകർന്നു. പിന്നാലെ 35 ശതമാനം കേള്‍വി ശക്തി നഷ്ടമായി.
സംഭവത്തില്‍ അഷ്റഫ് മുഖ്യമന്ത്രി പിണറായി വിജയനും പൊലിസ് മേധാവിക്കും പരാതികള്‍ നല്‍കിയെങ്കിലും സ്വീകരിച്ചില്ല. പിന്നീട് കോടതി നിർദ്ദേശാനുസരണമാണ് കേസടുത്തതെന്നും അഷ്റഫ് പറഞ്ഞു. വ്യവസായില്‍ നിന്ന് ഉപഹാരം വാങ്ങിയെന്നതടക്കമുള്ള ആരോപണങ്ങള്‍ നേരിടുന്ന ഉദ്യോഗസ്ഥനാണ് നിലവില്‍ കണ്ണൂർ ടൗണ്‍ എസ്‌എച്ച്‌ഒ ആയ സിഐ ശ്രീജിത്ത് കൊടേരി.
إرسال تعليق