Join News @ Iritty Whats App Group

കൗൺസിലർ അനിൽകുമാറിൻ്റെ മരണം പൊലീസ് ഭീഷണിയെ തുടർന്നെന്ന് ബിജെപി; തിങ്കളാഴ്‌ച പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച്, സിപിഎമ്മിനെതിരെയും ആരോപണം

തിരുവനന്തപുരം: നഗരസഭ കൗൺസിലറും പാർട്ടി നേതാവുമായ അനിൽകുമാർ ജീവനൊടുക്കിയതിൽ പൊലീസിനെയും സിപിഎമ്മിനെയും കുറ്റപ്പെടുത്തി ബിജെപി നേതാക്കൾ. അനിൽകുമാറിന്റെ മരണത്തിന് കാരണം സിപിഎമ്മും പൊലീസുമാണെന്ന് ബിജെപി നേതാവ് കരമന ജയൻ ആരോപിച്ചു. സഹകരണ ബാങ്കിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം അനിൽകുമാറിനെ തമ്പാനൂർ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചിരുന്നുവെന്നും ഇന്ന് 5 ലക്ഷം രൂപയുമായി പോലീസ് സ്റ്റേഷനിൽ എത്തണമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നുമാണ് ആരോപണം. ഈ ഭീഷണിയിൽ മനംനൊന്താണ് അനികുമാർ ആത്മഹത്യ ചെയ്തതെന്നും കരമന ജയൻ ബിജെപി ഓഫീസിൽ വിളിച്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇന്ന് രാവിലെ പണം എത്തിച്ചില്ലെങ്കിൽ വീട്ടിൽ വന്ന് പണം വാങ്ങുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് ആരോപണം. കുടുംബത്തിന്റെ അഭിമാനം നഷ്ടപ്പെടുമെന്ന ഭയം മൂലമാണ് അനിൽകുമാർ ആത്മഹത്യ ചെയ്തത്. അനിൽകുമാറിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ തിങ്കളാഴ്ച തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് ബിജെപി മാർച്ച് നടത്തും. അഴിമതിയുടെ കറ പുരളാത്ത സത്യസന്ധനായ ഒരു പ്രവർത്തകനായിരുന്നു അനിൽകുമാർ. പാർട്ടി സഹായിച്ചിട്ടില്ലെന്ന ആരോപണം അനിൽകുമാറിന്റെ ആത്മഹത്യ കുറിപ്പിലില്ല. സിപിഎം കൗൺസിലർമാർക്കെതിരെ ഉണ്ടാകുന്ന വലിയ അഴിമതികൾ മറച്ചുവെക്കാൻ ബിജെപി കൗൺസിലർമാർക്കെതിരെ ആരോപണങ്ങൾ ഉണ്ടാക്കുകയെന്ന ആലോചനയുടെ ഭാഗമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പോലീസിനെയും അതിനായി ഉപയോഗിച്ചുവെന്നും മനുഷ്യരഹിതമായ സമീപനമാണ് സിപിഎം പൊലീസിനെ കൊണ്ട് എടുപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. അനിൽകുമാർ പ്രസിഡൻ്റായ സഹകരണ സംഘവുമായി പാർട്ടിക്ക് ബന്ധമില്ലെന്നും കരമന ജയൻ വ്യക്തമാക്കി.

രാവിലെ തിരുമലയിലെ കോർപ്പറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസിലെത്തിയാണ് അനിൽകുമാർ ജീവനൊടുക്കിയത് . ജീവനക്കാരിയെത്തി കതക് തള്ളി തുറന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൂജപ്പുര പൊലിസ് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. അനിൽ പ്രസിഡൻറായ ഫാം ടൂർ സഹകരണ സംഘം വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.നിക്ഷേപകർക്ക് പണം മടക്കികൊടുക്കാനായി സമയം നീട്ടിചോദിച്ചു വരുകയായിരുന്നു. ഇതിനിടെയാണ് ആത്മഹത്യ. എല്ലാവർക്കും ഞാൻ സഹായം ചെയ്തുവെന്നും ഇപ്പോള്‍ തനിച്ചായി പോയെന്നുമാണ് ആത്മഹത്യ കുറിപ്പ്.

സംഘത്തിന് 6 കോടിലധഝികം രൂപയുടെ ബാധ്യതയുണ്ട്, 11 കോടി തിരികെ കിട്ടാനുണ്ട്. ഈ പണം പിരിച്ചെടുത്ത് നൽകണം. സഹപ്രവർത്തകരായ കൗണ്‍സിലർമാർ സഹകരിച്ചിട്ടുണ്ട്. എൻെറ കുടുംബം ഒരു രൂപ പോലും എെടുത്തിട്ടില്ല. പാർട്ടി നേതാക്കള്‍ക്കും സഹപ്രവർത്തകർക്കും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് അറിയാമായിരുന്നു. നിക്ഷേപകരിൽ പലരോടും പണം മടക്കി നൽകാൻ പാർട്ടി നേതാക്കള്‍ നേരിട്ട് ഇടപെട്ട് സാവകാശം ചോദിച്ചിരുന്നതായി നേതൃത്വം പറയുന്നു. എന്നാൽ പാർട്ടി നിയന്ത്രണത്തിലായിരുന്നില്ല സൊസൈറ്റിയെന്നും വാദിക്കുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group