ഇരിട്ടി : മുൻപില്‍പ്പെട്ടപ്പോള്‍ ഓടി മരത്തില്‍ കയറിയതിനാല്‍ കടുവയില്‍ നിന്നും രക്ഷപ്പെട്ട് വയോധികൻ. അങ്ങാടിക്കടവില്‍ താമസിക്കുന്ന വള്ളിക്കാവുങ്കല്‍ അപ്പച്ചനാ(68) ണ് അത്ഭുകരമായി രക്ഷപ്പെട്ടത്.
കടുവ മരച്ചുവട്ടില്‍ മുക്കാല്‍ മണിക്കൂറാണ് ഉണ്ടായിരുന്നത്. കൃഷിയിടത്തിലെ ശല്യക്കാരായ കുരങ്ങുകളെ തുരത്താനാണ് വെള്ളിയാഴ്ച്ച രാവിലെ ഒൻപതോടെ അപ്പച്ചൻ ഏറുപടക്കവുമായി അട്ടയോലി മലയിലെത്തിയത്.
ബന്ധുവിന്റെ പറമ്ബില്‍ കുരങ്ങുകളുടെ അസാധാരണ ശബ്ദംകേട്ട് കുന്നിറങ്ങിച്ചെന്ന അപ്പച്ചൻ കണ്ടത് കൂറ്റൻ കടുവയെ ആയിരുന്നു. ഇതോടെ തൊട്ടടുത്ത കശുമാവിലേക്ക് അപ്പച്ചൻ വലിഞ്ഞുകയറി. കടുവ മരച്ചുവട്ടിലും എത്തി. കൈയ്യിലുണ്ടായിരുന്ന ഫോണില്‍ സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ചതോടെയാണ് അപ്പച്ചനെ സഹായിക്കാൻ ആളെത്തിയത്.
അങ്ങാടിക്കടവ് ടൗണില്‍നിന്ന് ചുമട്ടുതൊഴിലാളി ജയ്‌സന്റെയും ഡ്രൈവർ ചന്ദ്രന്റെയും നേതൃത്വത്തില്‍ ഏതാനുംപേർ സ്ഥലത്തെത്തിയാണ് അപ്പച്ചനെ താഴെയിറക്കിയത്. ഇവരെത്തിയതോടെ കടുവ സ്ഥലം വിട്ടു. സ്ഥലത്ത് വനം വകുപ്പ് പരിശോധന നടത്തിവരികയാണ്.
Post a Comment