ഗസ സിറ്റി പിടിച്ചെടുക്കാനുള്ള ആദ്യ ഘട്ട ആക്രമണം ആരംഭിച്ചതായി ഇസ്രയേലി സൈന്യം. സെയ്തൂൺ, ജബാലിയ മേഖലയിലേക്ക് തങ്ങളുടെ സൈന്യം നീങ്ങിക്കഴിഞ്ഞെന്ന് പ്രതിരോധമന്ത്രി ഇസ്രയേൽ കറ്റ്സ് സ്ഥിരീകരിച്ചു.
60,000ത്തോളം വരുന്ന കരുതൽ സൈനികരെ സെപ്റ്റംബർ ആരംഭത്തോടെ ഗസയിൽ വിന്ന്യസിക്കുമെന്ന് ഇന്നലെ തന്നെ ഇസ്രയേൽ അറിയിച്ചിരുന്നു. സൈന്യം നീക്കം തുടങ്ങിക്കഴിഞ്ഞാൽ ആയിരക്കണക്കിന് പലസ്തീനികൾ ഗസ സിറ്റിയിൽ നിന്ന് തെക്കൻ ഗസയിലേക്ക് നീങ്ങേണ്ടിവരും. വെടിനിർത്തൽ ധാരണകൾക്ക് തയ്യാറാകാതെ നിഷ്കളങ്കരായ ജനങ്ങൾക്കുമേൽ ക്രൂരമായ യുദ്ധം തുടരാനാണ് ഈ നീക്കത്തിലൂടെ ഇസ്രയേൽ ഉദ്ദേശിക്കുന്നതെന്ന് ഹമാസ് പ്രതികരിച്ചു.
നിലവിലെ ഇസ്രയേൽ തീരുമാനം പലസ്‌തീൻ- ഇസ്രയേൽ സംഘർഷം കൂടുതൽ വഷളാക്കുമെന്നാണ് ലോക രാഷ്‌ട്രങ്ങള്‍ വിലയിരുത്തുന്നത്. ഇസ്രയേലിന് ഗസയുടെ മുഴുവൻ നിയന്ത്രണവും ഏറ്റെടുക്കാൻ പദ്ധതിയുണ്ടെന്നും നേരത്തെ തന്നെ ബെഞ്ചമിൻ നെതന്യാഹു വെളിപ്പെടുത്തിയിരുന്നു.
നെതന്യാഹുവിൻ്റെ നിർദേശപ്രകാരം ഗസ ഭരിക്കാൻ രൂപീകരിക്കുന്ന ഏതൊരു സേനയെയും ഒരു ‘അധിനിവേശ’ സേനയായി കണക്കാക്കുമെന്ന് ഹമാസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരുന്നു. ഇസ്രയേലുമായി ബന്ധമുള്ള ഏതൊരു ഭരണകൂടത്തിനും പലസ്‌തീനികൾക്കിടയിൽ വിശ്വാസം നേടാൻ കഴിയില്ലെന്നും ഇത് കൂടുതൽ സംഘർഷങ്ങൾക്ക് വഴിവയ്ക്കുമെന്നും ഹമാസ് മുന്നറിയിപ്പ് നൽകിയിരുന്നു.
إرسال تعليق