Join News @ Iritty Whats App Group

കണ്ണപുരം സ്‌ഫോടന കേസ്; പ്രതി അനൂപ് മാലിക്കിനെ പൊലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും

കണ്ണപുരം സ്‌ഫോടന കേസില്‍ പ്രതി അനൂപ് മാലിക്കിനെ പൊലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. നിര്‍മിക്കുന്ന സ്‌ഫോടക വസ്തുകള്‍ ആര്‍ക്കാണ് എത്തിച്ചു നല്‍കുന്നത് എന്നതില്‍ വ്യക്തത വരുത്താനാണ് പൊലീസിന്റെ ശ്രമം. കൂടാതെ സ്‌ഫോടക വസ്തു നിര്‍മിക്കാനുള്ള വെടിമരുന്ന് ഉള്‍പ്പെടെ എവിടെ നിന്ന് ലഭിക്കുന്നുവെന്നും, കൊല്ലപ്പെട്ടയാളല്ലാതെ കൂടുതല്‍ ആളുകള്‍ സംഘത്തില്‍ ഉണ്ടോയെന്നും പൊലീസ് പരിശോധിക്കും. മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഇയാള്‍ സ്‌ഫോടക വസ്തുക്കള്‍ നല്‍കുന്നുണ്ടോ എന്നതിലും അന്വേഷണം നടക്കുന്നുണ്ട്. സ്‌ഫോടനത്തിന് പിന്നാലെ ഒളിവില്‍ പോയ അനൂപിനെ കാഞ്ഞങ്ങാട് നിന്നാണ് പിടികൂടിയത്.

കണ്ണപുരം കീഴറയില്‍ വാടക വീട്ടില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണ് കൊല്ലപ്പെട്ടത്. സ്‌ഫോടക വസ്തുക്കള്‍ നിര്‍മിച്ച് ശേഖരിച്ചതിലാണ് മാട്ടൂല്‍ സ്വദേശി അനൂപ് മാലികിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഒളിവില്‍പോയ അനൂപിനെ കാഞ്ഞങ്ങാട് നിന്നാണ് പിടികൂടിയത്.

പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കീഴറ സ്വദേശി ഗോവിന്ദന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വന്‍ സ്‌ഫോടനമുണ്ടായത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ വീട് പൂര്‍ണമായി തകര്‍ന്നു. നിലംപതിച്ച വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് മുഹമ്മദ് ആഷാമിന്റെ മൃതദേഹം പുറത്തെടുത്തത്. പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ പൊട്ടിത്തെറിച്ചത് ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുകളെന്ന് കണ്ടെത്തി.

പയ്യന്നൂരില്‍ സ്‌പെയര്‍ പാര്‍ട്‌സ് കട നടത്തുന്നയാളെന്ന് വിശ്വസിപ്പിച്ചാണ് അനൂപ് വീട് വാടകക്ക് എടുത്തതെന്നാണ് വീട്ടുടമസ്ഥയുടെ പ്രതികരണം. അനൂപിന്റെ നിര്‍ദേശത്തിന് അനുസരിച്ച് സ്‌ഫോടക വസ്തുകള്‍ നിര്‍മിച്ചു എത്തിച്ചുനല്‍കുന്നത് കൊല്ലപ്പെട്ട ആഷാമാണെന്നാണ് കണ്ടെത്തല്‍. അനൂപിനെതിരെ വിവിധ സ്റ്റേഷനുകളിലായി സ്‌ഫോടക വസ്തു നിയമപ്രകാരമുള്ള ആറ് കേസുകള്‍ നിലവിലുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group