കണ്ണൂർ: അടിയന്തരമായി ജില്ലയിലെ റോഡുകള്‍ അറ്റകുറ്റപ്പണി നടത്തിയില്ലെങ്കില്‍ ബസ് സർവീസ് നിർത്തിവയ്ക്കാൻ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തീരുമാനിച്ചു.
റോഡ് തകർന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്.
ഗതാഗതക്കുരുക്ക് കാരണം ദിവസേന ഒന്നും രണ്ടും ട്രിപ്പുകള്‍ മുടങ്ങുന്നു. മാത്രമല്ല, പല ബസ് സ്റ്റാൻഡുകളിലും കയറാത്തതിന്‍റെ പേരില്‍ യാത്രക്കാരും തൊഴിലാളികളും തമ്മില്‍ ദിവസേന സംഘർഷങ്ങളുണ്ടാകുകയാണ്. അതിനാല്‍ രാവിലെ 8.30 മുതല്‍ 11.30 വരെയും വൈകുന്നേരം നാലുമുതല്‍ 6.30 വരെയും സ്വകാര്യ വാഹനങ്ങള്‍ കണ്ണൂർ, തലശേരി, തളിപ്പറന്പ്, പയ്യന്നൂർ ടൗണുകളില്‍ പ്രവേശിക്കാൻ അനുവദിക്കരുതെന്നും പൊതുവാഹനങ്ങള്‍ മാത്രം പ്രവേശിക്കാൻ അനുവദിച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്‍റ് പി.പി. മോഹനൻ അധ്യക്ഷത വഹിച്ചു. രാജ്കുമാർ കരുവാരത്ത്, പി. രാജൻ, കെ.പി. മുരളീധരൻ, കെ. വിജയമോഹൻ, കെ.പി. മോഹനൻ, എം.ഒ. രാജേഷൻ തുടങ്ങിയവർ പ്രസംഗിച്ചു.
Post a Comment