കൊണ്ടോട്ടിയിൽ ഇന്ന് രാവിലെ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബസ് ഉടമ രംഗത്ത്. സമൂഹമാധ്യമങ്ങളിലൂടെ ബസിന് തീയിടുമെന്ന് ഭീഷണിയുണ്ടായിരുന്നതായി ബസ് ഉടമ മണ്ണാർക്കാട് സ്വദേശിയായ യൂനുസ് അലി വെളിപ്പെടുത്തി. ഈ സാഹചര്യത്തിൽ ഇത് അപകടമല്ലെന്നും, ബസ് കത്തിച്ചതാണെന്നും ബസ്ആ ഉടമ ആരോപിച്ചു.
അതേസമയം പ്രാഥമിക പരിശോധനയിൽ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പൊലീസും അഗ്നിരക്ഷാസേനയും പറയുന്നത്. എന്നിരുന്നാലും ബസ് ഉടമയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ഇന്ന് രാവിലെയാണ് ‘സന’ എന്ന സ്വകാര്യ ബസിന് ഓടിക്കൊണ്ടിരുന്നപ്പോൾ തീപിടിച്ചത്. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കാൻ സാധിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് യൂനുസ് അലി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ ഭീഷണി സന്ദേശങ്ങളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ പോലീസ്, ഫോറൻസിക് വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. സാങ്കേതിക തകരാറാണോ അതോ അട്ടിമറിയാണോ എന്ന് കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരുന്നു.
إرسال تعليق