ഇരിട്ടി: കാനഡ,ഹംഗറി എന്നിവിടങ്ങളിലേക്ക് വീസ വാഗ്ദാനം ചെയ്ത് ഏഴു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന പരാതികളില്‍ പോലീസ് കേസെടുത്തു.
ഇരിട്ടി സ്വദേശികളായ യുവാക്കളുടെ പരാതിയില്‍ ആലുവ കേന്ദ്രമായി പ്രവർത്തിക്കുന്ന മൈഗ്രന്‍റ് ഓവർസീസ് കണ്‍സള്‍ട്ടൻസി സ്ഥാപന സിഇഒ നിഷ, സഹോദരൻ ശ്യാം എന്നിവർക്കെതിരെയാണ് കേസ്. വീസ വാഗ്ദാനം ചെയ്തു നാലുപേരില്‍ നിന്ന് 7,63,500 രൂപ തട്ടിയെടുത്തെന്നാണ് പരാതി. 2023 മാർച്ചുമുതല്‍ 24 ഓഗസ്റ്റ് വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടത്തിയത്. വ്യാജ വർക്ക്പെർമിറ്റ് ഉള്‍പ്പെടെ കാണിച്ചായിരുന്നു തട്ടിപ്പ്. ശ്യാമാണ് വീസ സംബന്ധിച്ച കാര്യങ്ങള്‍ സംസാരിച്ചിരുന്നതെന്നും നിഷയുടെ ഭർത്താവ് വിജേഷിന്‍റെ തളിപ്പറന്പിലെ വീട്ടിലെത്തി നേരിട്ട കണ്ടാണ് ആദ്യഗഡു പണം നല്‍കിയതെന്നും പരാതിയില്‍ പറയുന്നു. മൂന്നു മാസത്തിനുള്ളില്‍ വീസ നല്‍കാമെന്നു നിഷ ഉറപ്പ് നല്‍കിയിരുന്നു.
വീസ വൈകിയതോടെ പണം തിരികെ ആവശ്യപ്പെട്ട ഒരാള്‍ക്ക് മാത്രം 75,000 രൂപ മാത്രം തിരിച്ചുനല്‍കി വഞ്ചിച്ചുവെന്നാണ് പരാതി. ഇതിനിടെ ഇടനിലക്കാരനായി ഒരു അഭിഭാഷകൻ സംസാരിച്ചതായും പരാതിക്കാർ പറയുന്നു.
إرسال تعليق