Join News @ Iritty Whats App Group

ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളെ കാണാനെത്തിയ ഇടത് നേതാക്കളെ തടഞ്ഞു; ദുര്‍ഗ് ജയിലിന് മുന്നില്‍ പൊലീസുമായി തര്‍ക്കം


ദുർ​ഗ്:ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളെ കാണാനെത്തിയ ഇടതുപക്ഷ എംപിമാരെ പൊലീസ് തടഞ്ഞു. ബൃന്ദ കാരാട്ട്, ജോസ് കെ മാണി, എ എ റഹീം, പി പി സുനീർ, കെ രാധാകൃഷ്ണൻ, ആനി രാജ എന്നിവരും ഛത്തീസ്ഗഡിലെ പ്രാദേശിക നേതാക്കളും അടങ്ങിയ സംഘത്തെയാണ് ജയിലിന് മുന്നിൽ വെച്ച് പൊലീസ് തടഞ്ഞത്.

സമയ നിബന്ധന അറിച്ച് കന്യാസ്ത്രീകളെ കാണാൻ ജയിൽ അധികൃതർ അനുമതി നൽകിയില്ലെന്നാണ് വിവരം. നേരത്തെ ആവശ്യപ്പെട്ടിട്ടും അനുമതി നൽകിയില്ലെന്നും വിവേചനം കാണിച്ചെന്നും ബൃന്ദ കാരാട്ട് മാധ്യമങ്ങളോട് പ്രതികരിച്ചു. എംപിമാർക്കെങ്കിലും അനുമതി വേണമെന്ന് സംഘം ആവശ്യപ്പെട്ടെങ്കിലും പൊലീസ് അനുമതി നൽകിയില്ല. വൈകിട്ട് മൂന്ന് മണിക്ക് ശേഷം സന്ദർശകർക്ക് അനുമതി ഇല്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. നാളെ 10 മണിക്ക് അനുമതി നൽകാമെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അസീസി സിസ്റ്റേഴ്സ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെ ദുർഗിൽ വെച്ച് അറസ്റ്റ് ചെയ്തത്. ബജ്റംഗ്ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നിവ ആരോപിച്ചാണ് ബജ്റംഗ്ദൾ പ്രവർത്തകർ ദുർഗ് റെയിൽവേ സ്റ്റേഷനിൽ കന്യാസ്ത്രീകളെ തടഞ്ഞു വെച്ചത്. ഗുരുതര വകുപ്പുകളാണ് കന്യാസ്ത്രീകൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. മനുഷ്യക്കടത്തും, നിർബന്ധിത മത പരിവർത്തനവും അടക്കം 10 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നത്. അറസ്റ്റിലായ കന്യാസ്ത്രീകൾ കണ്ണൂർ, അങ്കമാലി സ്വദേശികളാണ്.

സിസ്റ്റർ പ്രീതി മേരിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റർ വന്ദന ഫ്രാൻസിസ് രണ്ടാം പ്രതിയും പെൺകുട്ടികളുടെ ബന്ധു സുഖ്മൻ മണ്ടാവി മൂന്നാം പ്രതിയുമാണ്. ഇവർക്കെതിരെ ഛത്തീസ്ഗഡ് മത സ്വാതന്ത്ര്യ നിയമത്തിലെ നാല്, ഭാരതീയ ന്യായ സംഹിത 143 എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 10 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന വകുപ്പുകളാണിത്.

Post a Comment

أحدث أقدم
Join Our Whats App Group