Join News @ Iritty Whats App Group

നിമിഷ പ്രിയയുടെ വധശിക്ഷ: എട്ടര കോടി രൂപവരെ കൊടുക്കാൻ തയ്യാറായി, മുഖ്യമന്ത്രിയുടെ ഓഫീസുമായും വിദേശകാര്യ മന്ത്രാലയവുമായും വീണ്ടും ബന്ധപ്പെടും: കെ ബാബു

കോഴിക്കോട്: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്ന വിവരം ഏറെ ദു:ഖകരവും ദൗർഭാഗ്യകരവുമാണെന്ന് സേവ് നിമിഷ പ്രിയ ആക്ഷൻ കമ്മിറ്റി ചെയർമാനും നെന്മാറ എംഎൽഎയുമായ കെ ബാബു. എംബസിയുടെ പ്രവർത്തനങ്ങൾ അവിടെ കാര്യമായില്ല. ഗ്രോത സമുദായങ്ങളാണ് അവിടെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും കെ ബാബു പറഞ്ഞു. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്ന് ഉത്തരവ് വന്നതിന് പിന്നാലെയാണ് എംഎൽഎയുടെ പ്രതികരണം.

നിമിഷപ്രിയയുടെ അമ്മ അവരെ നേരിട്ട് കണ്ട് സംസാരിച്ചതാണ്. സംസ്ഥാന, കേന്ദ്ര സർക്കാരുകൾ നല്ല രീതിയിൽ ഇടപ്പെട്ടു. ഇടപെടലുകളിൽ യാതൊരു വീഴ്ച്ചയും ഇല്ല. ദിയ ധനം കൊടുക്കുന്നതിൽ പല തവണ ചർച്ച നടന്നതാണെന്നും കെ ബാബു പറഞ്ഞു. വിഷയത്തിൽ സ്ഥിരമായി ഇടപെട്ട അഡ്വ സാമുവൽ ഇന്ന് തന്നെ യമനിലേക്ക് തിരിക്കും. പണം സ്വരൂപീക്കാൻ എല്ലാ വഴികളും നോക്കിയിരുന്നു. എട്ടര കോടി രൂപവരെ കൊടുക്കാൻ തയ്യാറായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായും വിദേശകാര്യമന്ത്രാലയവുമായും ഈ വിഷയത്തിൽ വീണ്ടും ബന്ധപ്പെടുമെന്നും എംഎൽഎ പറഞ്ഞു.

നിമിഷപ്രിയയുടെ ശിക്ഷ ഈ മാസം 16ന് നടത്തുമെന്നാണ് റിപ്പോർട്ട്. ജയിൽ അധികൃതർക്ക് ഇത് സംബന്ധിച്ച ഉത്തരവ് കിട്ടിയെന്നാണ് വിവരം. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസിൽ നിന്നാണ് ഉത്തരവ് ലഭിച്ചത്. യമൻ പൗരനെ കൊന്ന കേസിലാണ് മലയാളിയായ നിമിഷപ്രിയ ജയിലിൽ കഴിയുന്നത്. ഇന്ത്യൻ എംബസി ഇക്കാര്യം സ്ഥിരീകരിച്ചതായി യമനിലെ ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന സാമുവൽ ജോൺ അറിയിച്ചു. പാലക്കാട് സ്വദേശിയായ നിമിഷ പ്രിയ യമനിൽ ജോലി ചെയ്യുന്നതിനിടെ അവിടുത്തെ പൗരനെ കൊലപ്പെടുത്തി എന്നാണ് കേസ്. വധശിക്ഷ റദ്ദാക്കാൻ ഉള്ള നീക്കങ്ങൾ നടക്കുന്നതിനിടയാണ് ജയിലിൽ ഉത്തരവെത്തിയത്.

Post a Comment

Previous Post Next Post
Join Our Whats App Group