കണ്ണൂർ : കനത്ത മഴയ്ക്ക് പിന്നാലെ കണ്ണൂർ ജില്ലയില്‍ പനിയും മറ്റ് പകർച്ച വ്യാധികളും പടരുന്നു.എലിപ്പനിയും ഡെങ്കിപ്പനിയുമുള്‍പ്പെടെ മാരകഭീഷണി സൃഷ്ടിക്കുന്ന പകർച്ചവ്യാധികളും പലയിടത്തും വ്യാപകമാണ്.
സർക്കാർ ആശുപത്രികളില്‍ കഴിഞ്ഞ ഒരാഴ്ച്ചക്കിടെ 3391 പേരാണ് ചികിത്സക്കെത്തിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലെത്തുന്നവർ വേറെയും.
എട്ട് പേർക്ക് ഡെങ്കിപ്പനിയും 98 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളുമായും ചികിത്സ തേടി.മഞ്ഞപ്പിത്തം ലക്ഷണങ്ങളുമായി 30 ല്‍ കൂടുതല്‍ പേർ ചികിത്സ തേടിയിട്ടുണ്ട്.മഴക്കാലത്ത് സർവസാധാരണമായ വൈറല്‍ പനിയുമായാണ് ഭൂരിഭാഗവുമെത്തുന്നത്.മലയോരത്താണ് രോഗബാധ കൂടുതല്‍ കണ്ടുവരുന്നത്.വിവിധ തരം ഇൻഫ്ലുവൻസ വൈറസുകളാണ് വൈറല്‍ പനിക്ക് പ്രധാനമായും കാരണമാകുന്നത്.
ജലജന്യരോഗങ്ങളായ വയറിളക്കം, ഛർദ്ദി, മഞ്ഞപ്പിത്തം എന്നിവ ബാധിച്ച് ചികിത്സക്കെത്തുന്നവരും കുറവല്ല. കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, ചിക്കൻഗുനിയ എന്നിവയും ഭീഷണി സൃഷ്ടിക്കുന്നുണ്ട്.
കൊവിഡ് കേസുകളും ചിലയിടത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതെ സമയം ഒരു വിഭാഗം ആളുകള്‍ പനി വന്നാലും ആശുപത്രിയില്‍ പോകാതെ വീട്ടില്‍ തന്നെ ചികിത്സ നടത്തുന്നുണ്ട്.ഇത്തരം പ്രവണതകള്‍ക്കെതിരെ ആരോഗ്യ വകുപ്പ് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഗൗരവമായി എടുത്തിട്ടില്ല.
കാലാവസ്ഥ വൈറസുകള്‍ക്ക് അനകൂലം
മഴക്കാലം അന്തരീക്ഷത്തില്‍ ഈർപ്പം നിലനില്‍ക്കുന്നതിനാല്‍ വൈറസുകള്‍ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കും. അതിന്റെ ഭാഗമായി ഇത്തരം രോഗങ്ങള്‍ വേഗത്തില്‍ വ്യാപിക്കും.മഴക്കാലത്ത് രോഗങ്ങളില്‍ നിന്ന് രക്ഷ നേടാൻ വ്യക്തിഗത ശുചിത്വം, പരിസര ശുചിത്വം, സുരക്ഷിതമായ ഭക്ഷണം, ശുദ്ധമായ ജലം എന്നിവ ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.
പ്രത്യേകം ശ്രദ്ധിക്കണം
ചുറ്റുപാടും പരിസരങ്ങളിലും റോഡരികില്‍ വെള്ളം കെട്ടി നില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കുക
കൊതുകുകള്‍ വളരുന്ന മുഴുവൻ സാഹചര്യങ്ങളും ഒഴിവാക്കുക
കൃത്യമായ ഇടവേളകളില്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക
നനഞ്ഞ വസ്ത്രങ്ങള്‍ ധരിക്കരുത്.
സ്വയം ചികിത്സ ഒഴിവാക്കണം
إرسال تعليق