തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനത്തിന്‍റെ തിരിച്ചുപോക്ക് വൈകുന്നു. സാങ്കേതിക കാരണങ്ങളെ തുടര്‍ന്നാണ് യുദ്ധവിമാനം തിരിച്ചുപോകുന്നത് വൈകുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. വിമാനം പറത്തിയ പൈലറ്റ് ഇന്നലെ തിരികെ പോയിരുന്നു.
പകരം പൈലറ്റിനെ ഇന്നലെ വൈകിട്ട് തന്നെ ഹെലികോപ്ടര്‍ മാര്‍ഗം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചിരുന്നു. യുദ്ധവിമാനത്തിന് തിരിച്ചുപോകുന്നതിന് പ്രതിരോധ മന്ത്രാലയം അനുമതിയും നൽകിയിരുന്നു. എന്നാൽ, സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് വിമാനം തിരിച്ചുപോകുന്നത് വൈകുമെന്നാണ് ഇപ്പോള്‍ അധികൃതര്‍ അറിയിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രി 9.30 നായിരുന്നു അടിയന്തര ലാൻഡിംഗ്. യുദ്ധക്കപ്പലില്‍ നിന്ന് പരിശീലനത്തിനായി പുറപ്പെട്ട വിമാനത്തില്‍ ഇന്ധനം കുറഞ്ഞതിനെ തുടര്‍ന്നാണ് എമര്‍ജിന്‍സി ലാന്‍ഡിംഗ് വേണ്ടി വന്നത്. ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയാണ് ബ്രീട്ടിഷ് റോയല്‍ നേവിയുടെ എഫ് 35 ബി വിമാനം വിമാനത്താവളത്തില്‍ ഇറക്കിയത്.
സമുദ്രത്തീരത്ത് നിന്നും 100 നോട്ടിക്കല്‍ മൈല്‍ അകലെ നങ്കൂരമിട്ട വിമാനവേധ കപ്പലായ പ്രിന്‍സ് ഓഫ് വെയില്‍സില്‍ നിന്നുമാണ് ബ്രീട്ടിഷ് റോയല്‍ നേവിയുടെ എഫ് 35 ബി വിമാനം പറന്നുയര്‍ന്നത്. പരിശീലന പറക്കലായിരുന്നതിനാല്‍ ഒരു പൈലറ്റ് മാത്രമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. പരിശീലനത്തിന് ശേഷം തിരികെ മടങ്ങവേ കാലാവസ്ഥ പ്രതികൂലമായി. പ്രക്ഷുഭ്ധമായ കാലാവസ്ഥയില്‍ തിരികെ കപ്പലില്ലേക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥയായി. ഇതിനിടയില്‍ ഇന്ധനം കുറയുകയും ചെയ്തോടെ അടിയന്തിരമായി ലാന്‍ഡ് ചെയ്യേണ്ട അവസ്ഥയെത്തി. അങ്ങനെയാണ് ഏറ്റവും അടുത്തുള്ള തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളുമായി പൈലറ്റ് ബന്ധപ്പെട്ടത്.
ഇതോടെ അടിയന്തിര ലാന്‍ഡിംഗിനായി വിമാനത്താവളത്തില്‍ സൗകര്യങ്ങള്‍ ഒരുക്കി. ബ്രിട്ടീഷ് വിമാനത്തിന്‍റെ സുരക്ഷാ അകമ്പടിക്കായി ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങളെയും നിയോഗിച്ചു. ഒടുവില്‍ രാത്രി ഒമ്പതരക്ക് ആഭ്യന്തര ടെര്‍മിനലില്‍ സുരക്ഷിത ലാന്‍ഡിംഗ് നടത്തുകയായിരുന്നു.</p>
Post a Comment