ഇരിട്ടി: നഗരത്തിലെ കുറ്റകൃത്യങ്ങളും
സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും
തടയുന്നതിനായി ഇരിട്ടി ടൗണിലും
പരിസരങ്ങളഇലും സ്ഥാപിച്ച 20 നിരീക്ഷണ
കാമറകളും കണ്ണടച്ചു.
അറ്റകുറ്റപ്പണികള്‍ നടത്താതെ വന്നതോടെയാണ് കാമറകള്‍ പ്രവർത്തന രഹിതമായത്. ഇതോടെ രാത്രി കാലങ്ങളില്‍ ഉള്‍പ്പെടെ നടക്കുന്ന ചെറുതും വലുതുമായ കുറ്റകൃത്യങ്ങള്‍ കണ്ടെത്താൻ പോലീസ് വ്യാപാര സ്ഥാപനങ്ങളില്‍ സ്ഥാപിച്ച നിരീക്ഷണ കാമറകളുടെ ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്തേണ്ട അവസ്ഥയിലാണ്.
കഴിഞ്ഞ ദിവസം ഇരിട്ടി പുതിയ ബസ് സ്റ്റാൻഡില്‍ വഴിയോര കച്ചവട കേന്ദ്രത്തില്‍ നിന്ന് കുടകള്‍ മോഷണം പോയത് കണ്ടെത്താൻ വ്യാപാര സ്ഥാപനങ്ങളിലെ കാമറ ദൃശ്യങ്ങളാണ് പോലീസ് ആശ്രയിച്ചത്. പുതിയപാലം സിഗ്നലില്‍ ഡിവൈഡർ തകർത്ത വാഹനത്തെ കണ്ടെത്താൻ കാമറയുടെ അഭാവത്തില്‍ ഇതുവരെ സാധിച്ചിട്ടില്ല. കേരള-കർണാടക അതിർത്തി പട്ടണമായ ഇരിട്ടിയില്‍ 2021 ആദ്യപകുതിയിലാണ് കാമറകള്‍ സ്ഥാപിച്ചത്.
എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജനറല്‍ ഓട്ടോമേഷൻ എന്ന സ്ഥപനമായിരുന്നു സ്ഥാപിച്ചത്. സ്ഥാപിച്ചതു മുതല്‍ സ്ഥാപനത്തില്‍ നിന്ന് എഎംസി കാലാവധിക്കുള്ളില്‍ പോലും കൃത്യമായി സർവീസ് ലഭിച്ചിരുന്നില്ലെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. നേരത്തെ ചില കാമറകള്‍ പ്രവർത്തിക്കാതെ വന്നപ്പോള്‍ പോലീസുകാർ തന്നെ സ്വന്തം നിലക്ക് പണം നല്‍കി പ്രവർത്തന ക്ഷമമാക്കിയിരുന്നു.
ഇത്തവണ മുഴുവൻ കാമറകളും ഒന്നിച്ച് പ്രവർത്തന രഹിതമായതോടെ വലിയ തുക ആവശ്യമാണ്. വിഷയം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ടെങ്കിലും നടപടികള്‍ ഉണ്ടായിട്ടില്ല. ടൗണുകളില്‍ സിസിടിവി കാമറകള്‍ വേണമെന്ന് സർക്കാർ ഉത്തരവുണ്ടെങ്കിലും പരിപാലനത്തിനും അറ്റകുറ്റപ്പണികള്‍ക്കും ഫണ്ട് ലഭിക്കാറില്ലെന്നും ആക്ഷേപമുണ്ട്.
പോലീസ് സ്റ്റേഷൻ
പരിസരത്തും
കാമറ വേണം
ഇരിട്ടി-കൂട്ടുപഴ അന്തർ സംസ്ഥാന പാതയില്‍ പ്രവർത്തിക്കുന്ന ഇരിട്ടി പോലീസ് സ്റ്റേഷൻ പരിസരത്തും കാമറ സ്ഥാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കർണാടകയില്‍ നിന്ന് വരുന്നതും പോകുന്നതുമായി വാഹനങ്ങള്‍ നിരീക്ഷിക്കാൻ കാമറ ആവശ്യമാണ്. അന്തർ സംസ്ഥാന കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിനും ഇത് സഹായമാകും. ഇരിട്ടി ടൗണിലെ കാമറകള്‍ അടിയന്തരമായി പ്രവർത്ത സജ്ജമാക്കാനുള്ള നടപടികള്‍ സർക്കാർ സ്വീകരിക്കണമെന്നാണ് വ്യാപാരികളും ജനങ്ങളും ആവശ്യപ്പെടുന്നത്.
Post a Comment