Join News @ Iritty Whats App Group

കണ്ണൂര്‍ നഗരത്തില്‍ ഇന്നും 16 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു;രണ്ട് ദിവസത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 72 പേര്‍ക്ക്; പ്രതിഷേധം ശക്തം


കണ്ണൂര്‍ നഗരത്തില്‍ ഇന്നും 16 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു;രണ്ട് ദിവസത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 72 പേര്‍ക്ക്; പ്രതിഷേധം ശക്തം


തെരുവുനായ ആക്രമണത്തില്‍ പൊറുതിമുട്ടി കണ്ണൂര്‍ നഗരം. രണ്ട് ദിവസത്തിനിടെ 72 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. നഗരത്തിലെ തെരുവുനായ ആക്രമണം തടയാന്‍ കഴിയാത്തത് കോര്‍പ്പറേഷന്റെ വീഴ്ച്ചയാണെന്ന് ആരോപിച്ച് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ കൗണ്‍സില്‍ യോഗത്തിലും പുറത്തും പ്രതിഷേധിച്ചു. തെരുവുനായ ശല്യം തടയാന്‍ ജില്ലാ പഞ്ചായത്ത് പ്രഖ്യാപിച്ച എല്ലാ പദ്ധതികളും പാതിവഴിയില്‍ ഉപേക്ഷിച്ചെന്നാണ് കോര്‍പ്പറേഷന്റെ ആരോപണം. 

രണ്ട് വയസുള്ള കുട്ടി ഉള്‍പ്പടെ ഇന്ന് 16 പേര്‍ തെരുവുനായ ആക്രമണത്തിന് ഇരയായി. സ്റ്റേറ്റ് ബാങ്ക് പരിസരം, റെയില്‍വേ സ്റ്റേഷന്‍, പുതിയ ബസ് സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. തെരുവുനായുടെ കടിയേറ്റവരെല്ലാം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നാലെ അലഞ്ഞുനടക്കുന്ന നായകളെ പിടികൂടാന്‍ ജില്ലാ പഞ്ചായത്ത് പ്രത്യേക സംഘത്തെ നിയോഗിച്ചു.


ജില്ലാ പഞ്ചായത്തിന്റെ എബിസി കേന്ദ്രങ്ങള്‍ പൂട്ടിയതാണ് തെരുവ് നായിക്കളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമെന്നാണ് കോര്‍പ്പറേഷന്റെ ആരോപണം. അക്രമകാരികള്‍ എന്ന് സംശയിക്കുന്ന മൂന്ന് നായ്ക്കളെ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ചത്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. അതിനിടെ തെരുവുനായ ശല്യം നിയന്ത്രിക്കാന്‍ കോപ്പറേഷന്‍ നടപടി എടുക്കുന്നില്ലന്ന് ആരോപിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കൗണ്‍സില്‍ യോഗത്തിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. കോര്‍പ്പറേഷനും ജില്ലാ പഞ്ചായത്തും പരസ്പരം പഴി ചാരുമ്പോഴും നായപേടിയില്‍ വിറച്ചുനില്‍ക്കുകയാണ് കണ്ണൂര്‍ നഗരം.

Post a Comment

Previous Post Next Post
Join Our Whats App Group