Join News @ Iritty Whats App Group

നാടിനെ കണ്ണീരിലാഴ്ത്തിയ ദിൽഷാനയുടെ ജീവനെടുത്ത അപകടം കണ്ട അയൽവാസിക്ക് ഹൃദയാഘാതം, ആശുപത്രിയിൽ


കൽപ്പറ്റ: പാല്‍ വാങ്ങാനായി വീടിന് സമീപത്തെ റോഡരികില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിനി ദിൽഷാന ജീപ്പിടിച്ച് മരിച്ചെന്ന വാർത്ത നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ഇപ്പോൾ പുറത്തുവരുന്ന വാ‍ർത്ത ദിൽഷാനയെ വാഹനം ഇടിച്ചത് കണ്ട അയൽവാസിയെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നതാണ്. ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടത്തിന്‍റെ തീവ്രത വ്യക്തമാക്കുന്നതാണ് സംഭവം.

കമ്പളക്കാട് പുത്തന്‍തൊടുകയില്‍ ദില്‍ഷാന (19) ആണ് ഇന്ന് രാവിലെ പാൽ വാങ്ങാനിറങ്ങിയപ്പോളുണ്ടായ അപകടത്തിൽ മരിച്ചത്. കമ്പളക്കാട് സിനിമാ ഹാളിനു സമീപം ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. സുല്‍ത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് വിദ്യാര്‍ഥിനിയാണ് മരിച്ച ദില്‍ഷാന. പാൽ വാങ്ങാനായി റോഡരികിൽ നിന്ന പെൺകുട്ടിയെ നിയന്ത്രണം വിട്ടു വന്ന ജീപ്പ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പെൺകുട്ടി സംഭവം സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 

അതേസമയം ദിൽഷാനയുടെ മരണത്തിൽ സ്ഥലത്ത് വലിയ തോതിലുള്ള പ്രതിഷേധം ഉയർന്നിട്ടുണ്ട്. റോഡിനരികിൽ കൂട്ടിയിട്ട ജൽ ജീവൻ പൈപ്പുകളും അപകടത്തിന് കാരണമായെന്ന് ചൂണ്ടികാട്ടിയാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്. നിയന്ത്രണംവിട്ട ജീപ്പ് വന്നപ്പോൾ പൈപ്പുകൾ ഉള്ളതിനാൽ കുട്ടിക്ക് ഓടി മാറാൻ കഴിഞ്ഞില്ലെന്നാണ് നാട്ടുകാർ ചൂണ്ടികാട്ടുന്നത്. മാസങ്ങളായി വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ റോഡ് അരികിൽ കിടക്കുന്നുണ്ട്. നടക്കാൻ പോലും വഴിയില്ലാത്ത അവസ്ഥയാണ്. അധികൃതരുടെ ഈ കടുത്ത അനാസ്ഥയും ദിൽഷാനയുടെ ജീവൻ നഷ്ടമാകാൻ കാരണമായെന്നും ഇനിയെങ്കിലും പരിഹാരം കാണാൻ സാധിക്കണമെന്നും നാട്ടുകാർ പ്രതികരിച്ചു.

അമിത വേഗത്തിലായിരുന്നു ക്രൂയീസര്‍ ജീപ്പെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. കുടിവെള്ള വിതരണ പദ്ധതിക്കായി റോഡരികില്‍ ഇറക്കിയിട്ട വലിയ പൈപ്പില്‍ ഇടിച്ചതിന് ശേഷമാണ് ജീപ്പ് നിയന്ത്രണം നഷ്ടമായി യുവതിയെ ഇടിച്ചത്. അമിത വേഗമുണ്ടായിരുന്നത് കൊണ്ട് തന്നെ പൈപ്പടക്കം കുട്ടിയുടെ ദേഹത്തിടിച്ചിരിക്കാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആവശ്യത്തിന് വീതിയില്ലാത്ത റോഡിരികില്‍ ഇത്തരത്തില്‍ പൈപ്പ് ഇറക്കിയിടുന്ന കരാറുകാരും അതിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരുമാണ് ദാരുണ സംഭവത്തിന് ഉത്തരവാദികളെന്നും നാട്ടുകാര്‍ ആരോപിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group