Join News @ Iritty Whats App Group

‘യുഡിഎഫിന്റെ ലക്ഷ്യം പിണറായിയെ താഴെയിറക്കുക എന്നുള്ളതാണ്, കോൺ​ഗ്രസിൽ നേതൃമാറ്റം ആവശ്യമില്ല’; കെ. മുരളീധരൻ



കെപിസിസി പ്രസിഡൻ്റ് മാറണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ മുരളീധരൻ. ഇപ്പോൾ മാറ്റം നല്ലതല്ല. അവസാന തീരുമാനം ഹൈക്കമാന്റിൻ്റേതാണ്. ഈ ചർച്ച പാർട്ടി പ്രവർത്തനങ്ങൾക്ക് ഗുണകരമല്ല. യുഡിഎഫ് ആവേശത്തോടെ മുന്നോട്ടു പോവുകയാണ്.

ഇടയ്ക്കിടയ്ക്കുള്ള ഈ വാർത്ത നല്ലതല്ല. സമുദായങ്ങളെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് നല്ലതല്ല. പാർട്ടിയെ സംശയത്തിന്റെ നിഴലിൽ സമൂഹത്തിൽ നിർത്തരുത്. ചർച്ചയുടെ ആവശ്യമില്ല. ഹൈക്കമാൻഡ് തീരുമാനമെടുക്കട്ടെ.

യുഡിഎഫിന്റെ ലക്ഷ്യം പിണറായിയെ താഴെയിറക്കുക എന്നുള്ളതാണ്. പാർട്ടി പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. മാറ്റണമെങ്കിൽ ഹൈക്കമാൻഡ് തീരുമാനിക്കട്ടെ. ഒരു സഭയും ഈ വിഷയത്തിൽ തലയിട്ടിട്ടില്ല.

കെ സുധാകരന് ആരോഗ്യപ്രശ്നം ഉണ്ടെന്ന് ഞങ്ങൾക്ക് തോന്നിയിട്ടില്ല. എംപിയായി തുടരുന്നതിൽ ആരോഗ്യമുണ്ടല്ലോ. പ്രസിഡൻറ് സ്ഥാനത്ത് തുടരാൻ മാത്രം എന്താണ് ആരോഗ്യക്കുറവ്. പാർട്ടിയുടെ താൽപര്യം അടുത്ത തിരഞ്ഞെടുപ്പ് ജയിക്കുക എന്നുള്ളത്.

അനാവശ്യ വിവാദങ്ങൾ നല്ലതല്ല. ഒരു സമുദായവും ഒന്നിലും ഇടപെട്ടിട്ടില്ല. ഏതു മാറ്റം വേണോ വേണ്ടയോ എന്ന് ഹൈക്കമാൻഡ് തീരുമാനിക്കട്ടെ. ഒരു മാറ്റത്തിന്റെ ആവശ്യം ഇപ്പോൾ ഇല്ല. എപ്പോഴും കരുത്തന്മാർ വേണമല്ലോ പാർട്ടിയെ നയിക്കാൻ. ഇപ്പോൾ നേതൃമാറ്റം വേണ്ട. എന്തെങ്കിലും ഉണ്ടെങ്കിൽ ഹൈക്കമാൻ്റ് തീരുമാനിക്കട്ടെ.

അതേസമയം പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും മാറ്റും എന്ന വാർത്തകൾ നിഷേധിച്ചു കെ സുധാകരൻ രംഗത്തെത്തി. ഹൈക്കമാൻഡ് താനുമായി പ്രസിഡൻ്റ് സ്ഥാനത്തെ ചൊല്ലി ഒരു ചർച്ചയും നടത്തിയിട്ടില്ല. മറ്റാരെങ്കിലുമായി ചർച്ച നടത്തിയിട്ടുണ്ടോ എന്ന് അറിയില്ല

ഹൈക്കമാൻഡമായുള്ള ചർച്ചയിൽ വിഷയമായത് കേരളത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ മാത്രം. ഒരു സൂചന പോലും ചർച്ചയ്ക്കിടയിൽ നൽകിയിട്ടില്ല. താൻ മാറണമെന്ന് ആഗ്രഹിക്കുന്നവരാരും കോൺഗ്രസിൽ ഉണ്ടെന്ന് തോന്നുന്നില്ല. തൻ്റെ സേവനം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് പാർട്ടിക്കാർ.

യുഡിഎഫിനെ അധികാരത്തിലേക്ക് എത്തിക്കുകയും ഇടതുപക്ഷത്തെ ഇല്ലാതാക്കുകയുമാണ് തൻ്റെ ലക്ഷ്യം. അതുവരെ അധ്യക്ഷ സ്ഥാനത്ത് തുടരേണ്ടത് ആവശ്യമെന്നും കെ സുധാകരൻ വ്യക്തമാക്കി. തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ല.

ഹൈക്കമാന്റിൽ നിന്നൊരു വാക്ക് വന്നാൽ തന്നെ അംഗീകരിക്കും. തൻ്റെ രക്തത്തിനായി ദാഹിക്കുന്നവർ ആരെന്നറിയില്ല. ചർച്ചകൾ വന്നതിനുശേഷം പ്രതിപക്ഷ നേതാവിനെ ഫോണിൽ വിളിച്ചിരുന്നു എന്നും കെ സുധാകരൻ വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group