മനുഷ്യ ജീവന് ഭീഷണിയാകുന്ന അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ കേന്ദ്രസർക്കാർ അനുമതി നൽകണമെന്ന് മന്ത്രി എംബി രാജേഷ്. തെരുവുനായ പ്രശ്‌നത്തിൽ ശാശ്വതമായ പരിഹാരമുണ്ടാകണമെങ്കിൽ എബിസി (അനിമൽ ബർത്ത് കൺട്രോൾ) ചട്ടങ്ങളിൽ കേന്ദ്രം കാര്യമായ ഇളവുകൾ വരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എബിസി കേന്ദ്രങ്ങൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സമീപനം മാറേണ്ടതുണ്ടെന്നും മാലിന്യം തെരുവുകളിൽ വലിച്ചെറിയുന്നതിലുൾപ്പെടെ മാറ്റം വരുത്തണമെന്നും എംബി രാജേഷ് ആവശ്യപ്പെട്ടു.
തെരുവുനായ്ക്കളെ പാർപ്പിക്കാൻ ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കുകയെന്നത് കേരളം പോലെ ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത് നടപ്പാക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. തെരുവുനായ പ്രശ്‌നത്തിൽ ശാശ്വത പരിഹാരമുണ്ടാകണമെങ്കിൽ എബിസി ചട്ടങ്ങളിൽ കേന്ദ്രസർക്കാർ കാര്യമായ ഇളവ് വരുത്തണമെന്നും ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലാനുളള അനുവാദം വ്യവസ്ഥകൾക്കു വിധേയമായി നൽകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
‘കുടുംബശ്രീയുടെ നേതൃത്വത്തിൽ കേരളത്തിൽ 2017 മുതൽ തെരുവുനായ നിയന്ത്രണപദ്ധതി നടപ്പാക്കിയിരുന്നു. എണ്ണൂറിലധികം എബിസി കേന്ദ്രങ്ങൾ കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്നതാണ്. ഹൈക്കോടതി വിധി പ്രകാരം കുടുംബശ്രീ നടത്തിയിരുന്ന എബിസി പ്രവർത്തനങ്ങൾ തുടരാൻ കഴിയാതെ വന്നു. എബിസി കേന്ദ്രങ്ങൾക്ക് അനിമൽ വെൽഫെയർ ബോർഡിന്റെ അംഗീകാരമില്ല എന്ന കാരണത്താലാണ് ഹൈക്കോടതി എബിസി കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ നിരോധിച്ചത്’
‘അനിമൽ വെൽഫെയർ ബോർഡിന്റെ അംഗീകാരം ലഭിക്കണമെങ്കിൽ എയർകണ്ടീഷൻ ചെയ്ത ഓപ്പറേഷൻ തിയറ്റർ വേണം, റഫ്രിജറേറ്റർ ഉൾപ്പെടെയുളള ഒരുപാട് സംവിധാനങ്ങൾ വേണം, 7 വർഷത്തെ പ്രവർത്തന പരിചയമുളള ഡോക്ടറുണ്ടായിരിക്കണം തുടങ്ങിയ വ്യവസ്ഥകൾ എബിസി കേന്ദ്രങ്ങൾ പാലിക്കണം. എബിസി കേന്ദ്രങ്ങളുടെ പ്രവർത്തനം ഹൈക്കോടതി വിലക്കുകയും ചെയ്തു. അത് കേരളത്തിലെ തെരുവുനായ നിയന്ത്രണത്തെ കാര്യമായി ബാധിച്ചു. ഈ ചട്ടങ്ങളനുസരിച്ച് ആകെ ചെയ്യാൻ കഴിയുന്നത് വന്ധ്യംകരണം മാത്രമാണ്. ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ അവകാശമില്ല. എബിസി കേന്ദ്രങ്ങൾ തുടങ്ങുന്നതിൽ പ്രാദേശികമായ എതിർപ്പുകളുമുണ്ട്’-എംബി രാജേഷ് പറഞ്ഞു.
Post a Comment