Join News @ Iritty Whats App Group

കാലവർഷം; ജില്ലയിൽ വ്യാപകനഷ്ടം,കാർഷിക മേഖലയിൽ 4.44 കോടിയുടെ നാശനഷ്ടം


കണ്ണൂർ:ജില്ലയിൽ ഒരാഴ്ചയായി തുടരുന്ന
കനത്തമഴയിലും കാറ്റിലും
കാർഷികമേഖലയിൽ വ്യാപക നാശനഷ്ടം.



ജില്ലയില്‍ ഇതുവരെ 101.47 ഹെക്‌ടര്‍ ഭൂമിയിലായി നാലര കോടിയോളം രൂപയുടെ (444.13 ലക്ഷം) കൃഷി നാശം സംഭവിച്ചതായി കൃഷിവകുപ്പ്‌ അറിയിച്ചു. 4619 കര്‍ഷകരെയാണ്‌ മഴക്കെടുതി ബാധിച്ചത്‌. പേരാവൂര്‍, പയ്യന്നൂര്‍ ബ്ലോക്കുകളിലാണ്‌ ഏറ്റവും കൂടുതല്‍ നാശനഷ്‌ടം റിപ്പോര്‍ട്‌ ചെയ്‌തിട്ടുള്ളത്‌. പേരാവൂരില്‍ 95.59 ലക്ഷം രൂപയുടേയും പയ്യന്നൂരില്‍ 92.08 ലക്ഷം രൂപയുടെ നഷ്‌ടവും രേഖപെടുത്തി. ജില്ലയില്‍ 34.08 ഹെക്‌ടര്‍ വാഴകൃഷിയില്‍ രണ്ട്‌ കോടി 39 ലക്ഷം രൂപയുടെ നാശനഷ്‌ടമാണ്‌ കണക്കാക്കുന്നത്‌. 39,921 കുലച്ച വാഴകള്‍ നശിക്കുകയും 1272 കര്‍ഷകരെ ബാധിക്കുകയും ചെയ്‌തു. കുലയ്‌ക്കാത്ത വാഴകള്‍ നശിച്ച്‌ 56.20 ലക്ഷം രൂപയുടെ നഷ്‌ടം ഉണ്ടായി. 673 റബ്ബര്‍ കര്‍ഷകരെ മഴ ബാധിച്ചു.
ജില്ലയില്‍ 11.83 ഹെക്‌ടര്‍ സ്‌ഥലത്താണ്‌ റബ്ബര്‍ കൃഷി നടത്തുന്നത്‌. ഇതില്‍ 2847 ടാപ്പിംങ്‌ നടത്തുന്ന റബര്‍ മരങ്ങളും ടാപ്പിംങ്‌ ഇല്ലാത്ത 1010 റബ്ബര്‍ മരങ്ങളും നശിച്ചു. ആകെ 72.09 ലക്ഷം രൂപയുടെ നഷ്‌ടം സംഭവിച്ചു. 21.76 ഹെക്‌ടറിലുള്ള തെങ്ങ്‌ കൃഷിയില്‍ 1057 തെങ്ങുകള്‍ നശിച്ചു. 52.85 ലക്ഷം രൂപയുടെ നഷ്‌ടം സംഭവിച്ചു. 595 തെങ്ങ്‌ കര്‍ഷകരെയാണ്‌ ദുരന്തം ബാധിച്ചത്‌. 10.87 ഹെക്‌ടര്‍ ഭൂമിയിലായി കുലച്ച 2093 കവുങ്ങുകളും 808 കവുങ്ങുകളും നശിച്ചു. 724 കവുങ്ങ്‌ കര്‍ഷകര്‍ക്ക്‌ 8.3 ലക്ഷം രൂപയുടെ നഷ്‌ടം സംഭവിച്ചു. കുരുമുളക്‌ കൃഷിയില്‍ 4.2 ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായി. കശുമാവിന്‍ കൃഷിയില്‍ 1.69 ലക്ഷം രൂപയുടെ നഷ്‌ടം സംഭവിച്ചു. തെങ്ങ്‌ കൃഷിയില്‍ 6.75 ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായി. 225 തെങ്ങുകള്‍ നശിച്ചതായും കൃഷിവകുപ്പ്‌ അറിയിച്ചു.

ദുരിതപ്പെയ്‌ത്തില്‍ കെ.എസ്‌.ഇ.ബിക്ക്‌ വന്‍നഷ്‌ടം

കണ്ണൂര്‍: കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ജില്ലയില്‍ വൈദ്യുത വകുപ്പിന്‌ വന്‍ നഷ്‌ടം. ഇതിനകം 75 ലക്ഷം രൂപയുടെ നാശനഷ്‌ടമാണ്‌ ഉണ്ടായിരിക്കുന്നത്‌. വൈദ്യുത തൂണുകള്‍ കടപുഴകി വീണും ലൈനുകള്‍ പൊട്ടിയും മരങ്ങളും ശിഖരങ്ങളും വീണും ജില്ലയില്‍ ഉടനീളം വലിയ നാശനഷ്‌ടമാണ്‌ വൈദ്യുതിബോര്‍ഡിന്‌ സംഭവിച്ചിരിക്കുന്നത്‌. പലയിടങ്ങളിലും മണിക്കൂറുകളോളം വൈദ്യുതിയും മുടങ്ങി. കണ്ണൂര്‍, ശ്രീകണ്‌ഠാപുരം എന്നീ രണ്ട്‌ സര്‍ക്കിളുകള്‍ ചേര്‍ന്നതാണ്‌ ജില്ലയിലെ കെ.എസ്‌.ഇ.ബി. സെക്ഷന്‍. ഇതില്‍ മലയോര മേഖലകള്‍ ഉള്‍പ്പെടുന്ന ശ്രീകണ്‌ഠാപുരം സര്‍ക്കിളിന്‌ കീഴിലാണ്‌ കൂടുതല്‍ നഷ്‌ടങ്ങള്‍ സംഭവിച്ചിരിക്കുന്നത്‌. കാലവര്‍ഷം തുടങ്ങുമ്ബോള്‍ത്തന്നെ ഇത്രയും നഷ്‌ടമുണ്ടായത്‌ വകുപ്പിനേയും ജനങ്ങളേയും ഒരുപോലെ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്‌. വരും ദിവസങ്ങളില്‍ മഴ നഷ്‌ടക്കണക്ക്‌ കൂടുമോയെന്ന ആശങ്കയിലാണ്‌ വൈദ്യുതിവകുപ്പ്‌. മരം കടപുഴകി വീണും ശിഖരങ്ങള്‍ പൊട്ടിയും 27 ഹൈടെന്‍ഷന്‍ തൂണുകളും 285 ലോ ടെന്‍ഷന്‍ തൂണുകളും തകര്‍ന്നുവെന്നാണ്‌ വൈദ്യുതിവകുപ്പിന്റെ കണക്ക്‌. പത്തിടങ്ങളില്‍ എച്ച്‌.ടി. ലൈന്‍ പൊട്ടി വീണു. പതിനൊന്ന്‌ കെ.വി. ഫീഡറുകളിലും വിവിധ ഇടങ്ങളിലായി വൈദ്യുതി തടസപ്പെട്ടിരുന്നു. 629 ഇടങ്ങളില്‍ എല്‍.ടി ലൈനുകള്‍ പൊട്ടി വീണു. 18,320 ഉപഭോക്‌താക്കള്‍ക്ക്‌ വൈദ്യുതി ബന്ധം നഷ്‌ടമായതായും ഔദ്യോഗിക കണക്കുകള്‍ പറയുന്നു. എന്നാല്‍ താല്‍ക്കാലികമായും രേഖപ്പെടുത്താത്തതുമായും വൈദ്യുതി ബന്ധം നഷ്‌ടപ്പെട്ട കണക്കുകള്‍ ഇതിലുമേറുമെന്നാണ്‌ വിവരം.

കനത്തമഴയില്‍ ചോര്‍ന്നൊലിച്ച്‌ പാനൂര്‍ താലൂക്ക്‌ ആശുപത്രി

പാനൂര്‍: പാനൂര്‍ താലൂക്‌ ആശുപത്രിയിലെ കോണ്‍ഫ്രന്‍സ്‌ ഹാളും, ഓഫീസുമുള്‍പ്പടെ ചോര്‍ന്നൊലിക്കുകയാണ്‌. അടിയന്തിര നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ആശുപത്രിയിലെത്തിയ നഗരസഭാ ചെയര്‍മാന്‍ കെ.പി ഹാഷിം പറഞ്ഞു. ഭിന്നശേഷി സൗഹൃദത്തിനായി നിര്‍മിച്ച ആശുപത്രി റാമ്ബും, കോണ്‍ഫറന്‍സ്‌ ഹാളും, ഒപ്പം ഓഫീസ്‌ റൂമും ചോര്‍ന്നൊലിക്കുകയാണ്‌. കോണ്‍ഫറന്‍സ്‌ ഹാളില്‍ വെള്ളം കെട്ടിക്കിടക്കുകയാണ്‌. ഷോക്കടിക്കുന്നത്‌ പേടിച്ച്‌ ഹാള്‍ അടച്ചു പൂട്ടി സൂക്ഷിക്കുകയാണിപ്പോള്‍. ഓഫീസ്‌ റൂമിലെ കമ്ബ്യൂട്ടറുകള്‍ ഉള്‍പ്പടെ മറ്റൊരിടത്തേക്ക്‌ മാറ്റി.
കെട്ടിടത്തിന്‌ മുകളിലുണ്ടായ ഷീറ്റ്‌ പാറിപ്പോയതാണ്‌ ഈ ദുരവസ്‌ഥക്ക്‌ കാരണം. വിവരമറിഞ്ഞ്‌ പാനൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ.പി. ഹാഷിം സ്‌ഥലത്തെത്തി. ചോര്‍ച്ച തടയാന്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന്‌ മെഡിക്കല്‍ ഓഫീസര്‍ ഐ.കെ അനില്‍ കുമാറിന്‌ നഗരസഭാ ചെയര്‍മാന്‍ ഉറപ്പു നല്‍കി. തുടര്‍ന്ന്‌ അദ്ദേഹം കരാറുകാരനെ ബന്ധപ്പെട്ട്‌ യുദ്ധകാലാടിസ്‌ഥാനത്തില്‍ പ്രവര്‍ത്തിയാരംഭിക്കാന്‍ ആവശ്യപ്പെട്ടു. ഒ.പി. ബ്ലോക്കും ശോച്യാവസ്‌ഥയിലാണ്‌. വര്‍ഷാവര്‍ഷം പെയിന്റടിക്കാന്‍ പോലും അധികൃതര്‍ തയാറാകുന്നില്ലെന്നും പരാതികളുണ്ട്‌. പ്രവേശന കവാടത്തിലുള്ള പ്രധാനകെട്ടിടത്തിലും സ്‌ഥിതി വ്യത്യസ്‌തമല്ല.

പന്ന്യന്നൂര്‍ പഞ്ചായത്തില്‍ 50 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കും

പാനൂര്‍: പന്ന്യന്നൂര്‍ പഞ്ചായത്തില്‍ 50 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കും. അപകടാവസ്‌ഥയിലായ മരങ്ങള്‍ മുറിച്ചുമാറ്റാത്തവര്‍ക്കെതിരെ കര്‍ശന നടപടി. പാനൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസില്‍ ചേര്‍ന്ന പന്ന്യന്നൂര്‍ പഞ്ചായത്ത്‌ ദുരന്തനിവാരണയോഗത്തിലാണ്‌ തീരുമാനം. പുഴയോരങ്ങളിലും, വെള്ളക്കെട്ടുള്ള സ്‌ഥലങ്ങളിലും താമസിക്കുന്ന 50 ഓളം പേരെയാണ്‌ നോട്ടീസ്‌ നല്‍കി മാറ്റി താമസിപ്പിക്കുക. കുടുംബ വീടുകളിലേക്ക്‌ മാറാത്തവര്‍ക്ക്‌ ഇതിനായി പഞ്ചായത്ത്‌ സംവിധാനമൊരുക്കും.
അപകടാവസ്‌ഥയിലുള്ള മരങ്ങള്‍ മുറിച്ചു നീക്കാത്തവര്‍ക്കെതിരെ മുഖം നോക്കാതെ കര്‍ശന നടപടിയുണ്ടാകുമെന്നും യോഗത്തില്‍ തീരുമാനമായി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ. മണിലാല്‍ അധ്യക്ഷനായി. ടി. ഹരിദാസ്‌, ഡോ.പി. മുഹമ്മദ്‌, കെ. ജയരാജന്‍, കെ.കെ. ബാലന്‍, സന്തോഷ്‌ ഒടക്കാത്ത്‌, വി.എം. ബാബു, ടി.ടി. അഷ്‌ക്കര്‍, കെ.ഇ. മോഹനന്‍, കെ. രാജന്‍, കെ. ലോജിഷ്‌, ടി. സുരേന്ദ്രന്‍, സി. മനോജ്‌, വാര്‍ഡംഗം കെ. ബിജു, ബ്ലോക്ക്‌ പഞ്ചായത്തംഗം കെ.പി. ശശിധരന്‍, സ്‌പെഷ്യല്‍ വില്ലേജ്‌ ഓഫീസര്‍ പി. വിനോദ്‌, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്‌ഥരായ പി. രാഹുല്‍, എം.കെ. രഞ്‌ജിത്ത്‌ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത്‌ സെക്രട്ടറി വി.എം. ഷീബ സ്വാഗതം പറഞ്ഞു.

വൈദ്യുതി തൂണ്‌ മാറ്റിയില്ല; മലിനജലം നിറഞ്ഞ്‌ ഓവുചാല്‍

ആലക്കോട്‌: ചപ്പാരപ്പടവ്‌ പഞ്ചായത്തിലെ ബദരിയാനഗര്‍ താഴെ എടക്കോം റോഡില്‍ നിര്‍മമ്മിച്ച ഓവുചാലിനു നടുക്കു സ്‌ഥിതിചെയ്യുന്ന വൈദ്യുതി തൂണ്‌ മാറ്റാത്തത്‌ ദുരിതമാവുന്നു. മഴക്കാലം എത്തിയതോടെ മലിനജലം ഒഴുകി പോവാതെ കെട്ടിക്കിടക്കുന്നതിനാല്‍ കൊതുകു പെരുകി അടുത്തുള്ള വീട്ടുകാര്‍ക്കും മദ്രസ വിദ്യാര്‍ഥികള്‍ക്കും ബുദ്ധിമുട്ടാവുകയാണ്‌. ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും പടരുന്ന സാഹചര്യമാണ്‌ നിലവിലുള്ളത്‌. ചപ്പാരപ്പടവ്‌ സമ്ബൂര്‍ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചത്‌ അടുത്തിടെയാണ്‌. വൈദ്യുതി തൂണ്‌ മാറ്റി സ്‌ഥാപിക്കാന്‍ പഞ്ചായത്തധികൃതര്‍ കെ.എസ്‌.ഇ.ബി. ചപ്പാരപ്പടവ്‌ സെക്ഷനില്‍ പണം കെട്ടിവെച്ചിട്ടുണ്ടെങ്കിലും വൈദ്യുതി ബോര്‍ഡ്‌ നടപടി സ്വീകരിക്കുന്നില്ലെന്ന്‌ ആക്ഷേപമുയരുന്നുണ്ട്‌്.

റോഡരികിലെ പൈപ്പിന്റെ മുകളില്‍ മതില്‍ ഇടിഞ്ഞുവീണു

പാനൂര്‍: ശക്‌തമായ മഴയില്‍ പാനൂര്‍ നാദാപുരം റോഡിലെ പുത്തൂര്‍ പോസ്‌റ്റ് ഓഫീസിന്‌ സമീപം സ്വകാര്യവ്യക്‌തിയുടെ മതില്‍ റോഡിലേക്ക്‌ മറിഞ്ഞുവീണു. റോഡരികില്‍ ഇട്ടിരുന്ന പൈപ്പിന്‌ മുകളിലാണ്‌ മറിഞ്ഞുവീണത്‌. ഇതോടെ പൈപ്പുകള്‍ റോഡിലേക്ക്‌ തെന്നിനീങ്ങി. അപകടസമയത്ത്‌ റോഡില്‍ വാഹനങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ട്‌ വന്‍ ദുരന്തം ഒഴിവായി. പന്ത്രണ്ടാം വാര്‍ഡ്‌ മെമ്ബര്‍ ഫൈസല്‍ കൂലോത്ത്‌, പതിനൊന്നാം വാര്‍ഡ്‌ മെമ്ബര്‍ പി.വി. അഷ്‌കര്‍ അലി എന്നിവര്‍ സ്‌ഥലം സന്ദര്‍ശിച്ചു. പൈപ്പ്‌ ലൈന്‍ സ്‌ഥാപിക്കുന്ന കമ്ബനി അധികൃതരെ ജനപ്രതിനികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ പൈപ്പുകള്‍ ുരക്ഷിതസ്‌ഥാനത്തേക്ക്‌ ജെ.സി.ഇ. ഉപയോഗിച്ച്‌ എടുത്തുമാറ്റി.

മലയോരമേഖലയില്‍ വ്യാപകനഷ്‌ടം

ഇരിട്ടി: മഴയ്‌ക്ക് അല്‌പം ശമനം ഉണ്ടായെങ്കിലും മലയോരമേഖലയില്‍ ചൊവ്വാഴ്‌ച്ചയും വ്യാപക നാശം. അയ്യന്‍കുന്നില്‍ ചുഴലിക്കാറ്റില്‍ റബര്‍മരങ്ങള്‍ വ്യാപകമായി നശിച്ചു. മരം വീണ്‌ എടൂര്‍-വീര്‍പ്പാട്‌ റൂട്ടില്‍ ബസ ്‌ഗതാഗതത്തിന്‌ തടസം നേരിട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മഴയിലും കാറ്റിലും ഇരിട്ടി താലൂക്കില്‍ മരംവീണും മറ്റും 34 വീടുകള്‍ക്ക്‌ ഭാഗിക നാശം നേരിട്ടു. അയ്യന്‍കുന്ന്‌ പഞ്ചായത്തിലെ വാണിയപ്പാറ തട്ട്‌ മേഖലയില്‍ വ്യപകമായ കൃഷിനാശം സംഭവിച്ചു. 200 ഓളം റബര്‍ മരങ്ങള്‍ കാറ്റില്‍ ഒടിഞ്ഞുവീണു. ജോസഫ്‌ വരകനാട്ടിന്റെ 15 ഓളം കവുങ്ങും 50 ഓളം വാഴയും കഴിഞ്ഞ ദിവസത്തെ മഴയിലും കാറ്റിലും നിലംപൊത്തി. അയ്യന്‍കുന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുര്യാച്ചന്‍ പൈമ്ബള്ളികുന്നേല്‍, സ്‌റ്റാന്റിങ്ങ്‌ കമ്മറ്റി ചെയര്‍മാന്‍മാരായ ഐസക്‌ ജോസഫ്‌, സീമ സനോജ്‌, പഞ്ചായത്ത്‌ അംഗങ്ങളായ സെലീന ബിനോയി, ഫിലോമിന മാണി, വില്ലേജ്‌ ഓഫീസര്‍, കൃഷി ഓഫിസര്‍ എന്നിവര്‍ സന്ദര്‍ശിച്ച്‌ നാശനഷ്‌ടങ്ങള്‍ വിലയിരുത്തി. ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക്‌ മുന്നറിയിപ്പുകള്‍ നല്‍കി. കര്‍ണാടകയിലെ കുടക്‌ വനമേഖലയിലെ ശക്‌തമായ മഴയാണ്‌ ലഭിക്കുന്നത്‌. ഇതോടെ ബാരാപ്പോള്‍ പുഴയിലും വയത്തൂര്‍ പുഴയിലും ജലനിരപ്പ്‌ ഉയര്‍ന്നിട്ടുണ്ട്‌. മൂന്ന്‌ ദിവസമായി മുടങ്ങിക്കിടന്ന വൈദ്യുതി ബന്ധം പുനസ്‌ഥാപിച്ചു വരുന്നു. കീഴൂര്‍ക്കുന്ന്‌ വള്ളിയാട്‌ റൂട്ടില്‍ ലക്ഷം വീടിന്‌ സമീപം റോഡരികിലെ കുന്നിടിഞ്ഞതിനെ തുടര്‍ന്ന്‌ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. കഴിഞ്ഞദിവസം രാത്രിയാണ്‌ രണ്ടിടങ്ങളിലായി കുന്നിടിഞ്ഞത്‌. കുന്നിന്‍ മുകളില്‍ നിന്ന്‌ മണ്ണ്‌ റോഡിലേക്ക്‌ പതിക്കുന്ന സ്‌ഥിതിയാണ്‌. ഇതുവരെയുള്ള യാത്രക്കാരുടെ സുരക്ഷാ കണക്കിലെടുത്ത്‌ ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചത്‌.

Post a Comment

Previous Post Next Post
Join Our Whats App Group