Join News @ Iritty Whats App Group

ഓപ്പറേഷൻ സിന്ദൂർ: സാഹചര്യം വിലയിരുത്തി രാജ്നാഥ് സിംഗ്, 11 മണിക്ക് സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ യോഗം


ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായുള്ള ഇന്ത്യൻ സൈന്യം പാകിസ്ഥാനിൽ നടത്തിയ സര്‍ജിക്കൽ സ്ട്രൈക്കിന് പിന്നാലെ സാഹചര്യം വിലയിരുത്തി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ആക്രമണത്തിന് ശേഷമുള്ള സാഹചര്യം 3 സേനാ മേധാവിമാരുമായി വിലയിരുത്തി. 11 മണിക്ക് സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭ യോഗം നടക്കുമെന്നാണ് ലഭിക്കുന്ന വിവരം. 

ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയതിന് പിന്നാലെ അതീവ ജാഗ്രതയിലാണ് രാജ്യം. അതിര്‍ത്തിയിലെ കനത്ത ഏറ്റുമുട്ടലിനിടെ ജമ്മു കശ്മീരിലടക്കം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്യതലസ്ഥാനത്തും സുരക്ഷ ശക്തമാക്കി. കൂടുതൽ കേന്ദ്ര സേനയെ ദില്ലിയിൽ വിന്യസിച്ചു. ദില്ലിയിലെ ലാൽ ചൗക്കിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ജമ്മു കശ്മീരിൽ മേഖലയിലെ അടക്കം പത്ത് വിമാനത്താവളങ്ങളാണ് സുരക്ഷാമുൻകരുതലിന്‍റെ ഭാഗമായി അടച്ചത്. ശ്രീനഗർ, ജമ്മു, ധരംശാല, അമൃത്സർ, ലേ, ജോധ്പൂർ, ഭുജ്, ജാംനഗർ, ചണ്ഡിഗഡ്, രാജ്കോട്ട് എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. ഈ വിമാനത്താവളങ്ങളിലേക്കുള്ള ഇവിടേക്കുള്ള എയർ ഇന്ത്യ ഇൻഡിഗോ, സ്പൈസ് ജെറ്റ് വിമാന സർവീസുകൾ പൂർണമായും റദ്ദാക്കിയിട്ടുണ്ട്. അതേസമയം, ശ്രീനഗർ വിമാനത്താവളത്തെ പാക് സേന ലക്ഷ്യം വെച്ചതായുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമെന്ന് കേന്ദ്രം അറിയിച്ചു. പാകിസ്ഥാനിലെ ഒമ്പത് കേന്ദ്രങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഭീകരരരുടെ കേന്ദ്രങ്ങളിലേക്കായിരുന്നു ആക്രമണം. 

ഓപ്പറേഷൻ സിന്ദൂറിലൂടെ ജയ്ഷെ, ലഷ്കർ താവളങ്ങളാണ് ഇന്ത്യൻ സേന തകർത്തത്. സൈന്യം തകർത്ത ബാവൽപൂരിലെ ജയ്ഷെ കേന്ദ്രം കൊടുംഭീകരൻ മസൂദ് അസറിന്‍റെ പ്രധാന ഒളിത്താവളമാണ്. മുദ്‍രികെയിലെ ലഷ്കർ കേന്ദ്രങ്ങളിലും ആക്രമണം നടത്തി. മുദ്‍രികെ ഹാഫിസ് സയ്യിദിന്‍റെ കേന്ദ്രമാണ്. റഫാൽ വിമാനങ്ങളിൽ നിന്ന് മിസൈൽ തൊടുത്തായിരുന്നു ആക്രമണം. ഇന്ത്യയ്‌ക്കെതിരായ അതിർത്തി കടന്നുള്ള ഭീകരാക്രമണത്തിൽ പ്രധാന പങ്കുവഹിക്കുന്ന രണ്ട് കേന്ദ്രങ്ങളാണ് ബാവൽപൂരിലും മുദ്‍രികെയിലുമുള്ളത്. ഇന്ത്യൻ സൈന്യത്തിന്‍റെ ലക്ഷ്യം കൊടും ഭീകരരുടെ കേന്ദ്രങ്ങളായതിനാലാണ് ഇരു കേന്ദ്രങ്ങളും തകർത്തത്.

Post a Comment

Previous Post Next Post
Join Our Whats App Group