ഗുവാഹത്തി: അസമിലെ ദിബ്രുഗഡിൽ 11 അപൂർവ ഇനമായ ടോക്കായി ഗെക്കോ പല്ലികളെ കടത്താൻ ശ്രമിച്ചവരെ പിടികൂടി പൊലീസ്. 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം വംശനാശഭീഷണി നേരിടുന്ന പട്ടികപ്പെടുത്തിയിരിക്കുന്നതിനാൽ ഇത്തരം പല്ലികളെ പിടികൂടുന്നത് നിരോധിച്ചിട്ടുണ്ട്. ദേബാഷിസ് ദോഹൂട്ടിയ (34), മനാഷ് ദോഹൂട്ടിയ (28), ദിപങ്കർ ഘർഫാലിയ (40) എന്നിവരാണ് അറസ്റ്റിലായത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ പരമാവധി ഏഴ് വർഷം വരെ കഠിനതടവ് ലഭിക്കാം.
ഇന്ത്യയിൽ, അസമിലെയും അരുണാചൽ പ്രദേശിലെയും ചുരുക്കം ചില പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്ന വലിപ്പമുള്ള പല്ലികളാണ് ഇവ. തെക്കുകിഴക്കൻ ഏഷ്യയിൽ ഇവയ്ക്ക് ആവശ്യക്കാരേറെയുണ്ട്. അരുണാചൽ പ്രദേശിൽ നിന്നാണ് ടോക്കെ ഗെക്കോകളെ കൊണ്ടുവന്നതെന്നും ഓരോന്നിനെയും 60 ലക്ഷം രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ചതായും പ്രതികൾ പോലീസിനോട് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക ടാസ്‌ക് ഫോഴ്‌സാണ് ഇവരെ പിടികൂടിയത്. മൂന്ന് ബാഗുകളിലാണ് ഇവർ പല്ലികളെ കടത്താൻ ശ്രമിച്ചത്.
إرسال تعليق