കണ്ണൂർ: മാരക ലഹരിയുമായി എക്‌സൈസ് പിടികൂടിയ പ്രതികളെ നാട്ടുകാർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. കണ്ണൂർ നാറാത്ത് കഴിഞ്ഞദിവസമായിരുന്നു സംഭവം.
മുഹമ്മദ് ഷഹീൻ, മുഹമ്മദ് സിജാഹ എന്നിവരാണ് നാട്ടുകാരുടെ കൈക്കരുത്ത് അറിഞ്ഞത്. 17ഗ്രാം എംഡിഎംഎ, 35 എല്‍എസ്‌ടി സ്റ്റാമ്ബ്, 93ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, രണ്ടരക്കിലോ കഞ്ചാവ് എന്നിവയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ഇരുവരെയും എക്‌സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയതറിഞ്ഞ് നാട്ടുകാർ എത്തുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. വളരെ പണിപ്പെട്ടാണ് എക്‌സൈസ് സംഘം ഇരുവരെയും രക്ഷപ്പെടുത്തിയത്. ലഹരിക്കേസുകള്‍ വ്യാപകമായതോടെ നാട്ടുകാരും ജാഗ്രതയിലാണ്. പലയിടങ്ങളിലും ഇത്തരക്കാരെ പിടികൂടാനും വിവരം പൊലീസിനെയും എക്‌സൈസിനെയും അറിയിക്കാനും ജനകീയകൂട്ടായ്മകള്‍ നിലവിലുണ്ട്. യുവാക്കള്‍ തന്നെയാണ് ഇതിനായി മുന്നില്‍ നില്‍ക്കുന്നത്.
കൗമാരക്കാരായ കുട്ടികള്‍ സഹപാഠികളെ മൃഗീയമായി മർദ്ദിക്കുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് നിരന്തരം ഉണ്ടാവുകയും കോഴിക്കോട് താമരശേരിയില്‍ അത് കൊലപാതകത്തില്‍ കലാശിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ലഹരിക്കെതിരെയുളള പോരാട്ടത്തില്‍ ഒന്നിച്ചുനീങ്ങാൻ നിയമസഭയില്‍ ഭരണ പക്ഷവും പ്രതിപക്ഷവും ചേർന്ന് തീരുമാനിച്ചിരുന്നു. ലഹരിവസ്തുക്കള്‍ തടയണമെന്ന് ഒരേ സ്വരത്തില്‍ ഭരണ,പ്രതിപക്ഷ അംഗങ്ങള്‍ നിലപാടെടുക്കുകയായിരുന്നു. ലഹരിക്കെതിരെ അദ്ധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹം ആകെയും ഒത്തുചേർന്നുള്ള ഇടപെടലാണ് വേണ്ടതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇളംതലമുറ അസ്വസ്ഥരാണെന്നും ലഹരിക്കെതിരേ വിദ്യാലയങ്ങളില്‍ വിപുലമായ പ്രചാരണം സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കൃത്യമായ ആക്ഷൻ പ്ലാൻ വേണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സംസ്ഥാനത്തെ രണ്ട് മേഖലകളാക്കി ഐ.ജിമാർക്ക് ചുമതല നല്‍കണമെന്നാണ് പറഞ്ഞത്.
Post a Comment