തിരുവനന്തപുരം : ശമ്പള വർധനവ് അടക്കം ആവശ്യങ്ങളുമായി സെക്രറ്ററിയേറ്റിന് മുന്നിൽ പണിമുടക്കി സമരം ചെയ്യുന്ന ആശാ വർക്കർമാരുടെ കണക്കെടുത്ത് ആരോഗ്യ വകുപ്പ്. പതിമൂന്നാം ദിനത്തിലേക്ക് കടന്ന ആശാവർക്കർമാരുടെ രാപ്പകൽ സമരം കൂടുതൽ ശക്തമാകുകയും ദേശീയ തലത്തിലടക്കം ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്ന വേളയിലാണ് സർക്കാരും നടപടി തുടങ്ങുന്നത്. പണിമുടക്കി സമരത്തിനെത്തിയവരുടെ കണക്കെടുക്കാനാണ് ആരോഗ്യ വകുപ്പ് നൽകിയ നിർദ്ദേശം. കഴിഞ്ഞ ദിവസം മുതൽ ഡിഎംഒ മാരുടെ നേതൃത്വത്തിൽ ജില്ലകളിൽ ഗൂഗിൽ ഫോം വഴി കണക്കെടുത്ത് തുടങ്ങി.
എന്നാൽ സർക്കാറിന്റെ ഭീഷണികളുടെ തുടർച്ചയാണിതെന്നും കണക്കെടുത്ത് ഭയപ്പെടുത്തിയാലും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും സമരസമതി നേതാക്കൾ പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നിൽ ആശ വർക്കർമാർ നടത്തുന്ന സമരം രണ്ടാഴ്ചയായിട്ടും വീണ്ടും ചർച്ചയ്ക്ക് വിളിക്കുന്നതിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സമരം ചർച്ചയാകുന്ന വേളയിൽ, പ്രതിപക്ഷ സംഘടനകൾ തെരുവിലിറങ്ങി സമരത്തിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേ സമയം, സമരം ദേശീയ ശ്രദ്ധയിലേക്ക് എത്തിയിട്ടും മുഖ്യമന്ത്രി ഇടപെടാത്തതിനെ സിപിഐ നേതാവും മുൻ മന്ത്രിയുമായ സി ദിവാകരൻ വിമർശിച്ചു. സമരം ദേശീയ ശ്രദ്ധയിലെത്തിക്കഴിഞ്ഞു. മുഖ്യമന്ത്രി ഇടപെട്ടാൽ അഞ്ച് മിനുട്ട് കൊണ്ട് തീർക്കാവുന്ന സമരമാണ് ആശവർക്കർമാരുടേതെന്നും ഉടൻ ഇടപെടണമെന്നും സിപിഐ നേതാവ് സി ദിവാകരൻ ആവശ്യപ്പെട്ടു. ആശ വർക്കർമാരുടെ സമരത്തെ എതിർക്കുന്ന ചിലർ പി എസ്സി ശമ്പള വർദ്ധനയെ ന്യയീകരിക്കുകയാണെന്നും ദിവാകരൻ വിമർശിച്ചു. എന്നാൽ വിഷയത്തിൽ സർക്കാർ ഇടപെട്ടിട്ടുണ്ടെന്നാണ് സിപിഐയുടെ മന്ത്രിയായ ജെ ചിഞ്ചുറാണിയുടെ പ്രതികരണം. ആശാ പ്രവർത്തകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സഹകരിച്ചുള്ള പ്രവർത്തനം വേണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.
Post a Comment