പാലക്കാട് : നെന്മാറ ഇരട്ടക്കൊല കേസിൽ 100 വർഷം തന്നെ ശിക്ഷിക്കണമെന്ന് ചെന്താമര കോടതിയിൽ. പരുക്ക് വല്ലതും ഏറ്റിട്ടുണ്ടോയെന്ന കോടതിയുടെ ചോദ്യത്തോടാണ് പ്രതിയുടെ പ്രതികരണം. ചെന്താമരയ്ക്ക് വേണ്ടി അഡ്വ.ജേക്കബ് മാത്യുവാണ് കോടതിയിൽ ഹാജരായത്.
എല്ലാം ചെയ്തത് താൻ ഒറ്റയ്ക്കാണെന്ന് പ്രതി കോടതിയിൽ പറഞ്ഞു. മകളുടെയും മരുമകൻ്റെയും മുന്നിൽ തല കാണിക്കാൻ പറ്റില്ല. മകൾ എഞ്ചിനീയറും മരുമകൻ ക്രൈം ബ്രാഞ്ചിലുമാണ്. അവരുടെ മുന്നിൽ മുഖം കാണിക്കാൻ എനിക്കാവില്ല. തനിക്കിനി ജയിലിൽ നിന്ന് പുറത്തിറങ്ങേണ്ട. തന്നെ 100 വർഷം ജയിലിലടയ്ക്കൂ. താൻ ചെയ്തത് തെറ്റാണെന്നും കോടതിയിൽ ചെന്താമര പറഞ്ഞു.
മുൻ വൈരാഗ്യം വെച്ച് ആസൂത്രണത്തോടെ നടത്തിയ കൊലയെന്നാണ് സംഭവത്തിൽ പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻ്റ് റിപ്പോർട്ട് പറയുന്നത്. മനസ്താപമില്ലാത്ത കുറ്റവാളിയാണ് പ്രതിയെന്നും തൻ്റെ പദ്ധതി കൃത്യമായി നടപ്പാക്കിയതിൻ്റെ സന്തോഷം പ്രതിക്കുണ്ടെന്നും പൊലീസ് റിപ്പോടർട്ടിൽ പറയുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയത്. ഇതിനായി ദിവസങ്ങൾക്ക് മുമ്പ് കൊടുവാൾ വാങ്ങിയെന്നും പ്രതി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. പ്രതിയിൽ നിന്ന് അയൽവാസികൾക്ക് തുടർച്ചയായ വധഭീഷണിയുണ്ട്. പ്രതി ജയിലിന് പുറത്തിറങ്ങിയാൽ ഒരു പ്രദേശത്തിന് മുഴുവൻ ഭീഷണിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. 14 ദിവസത്തേക്ക് പ്രതിയെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Post a Comment