Join News @ Iritty Whats App Group

കളിയിക്കാവിള കൊലപാതക കേസ് : പോലീസ് തെരഞ്ഞുകൊണ്ടിരുന്ന സുനില്‍കുമാറും പിടിയിലായി


തിരുവനന്തപുരം: കളിയിക്കാവിള കൊലപാതക കേസില്‍ പോലീസ് തേടിക്കൊണ്ടിരുന്ന പ്രധാന പ്രതികളിലൊരാളായ സുനില്‍കുമാര്‍ പിടിയിലായി. മുംബൈയിലേക്ക് ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെ തമിഴ്‌നാട് പോലീസിന്റെ പ്രത്യേകസംഘം സുനില്‍കുമാറിനെ പിടികൂടുകയായിരുന്നു. തിരുവനന്തപുരം പാറശ്ശാലയില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

ആശുപത്രി ഉപകരണങ്ങളുടെ വിതരണക്കാരനായ സുനില്‍ സര്‍ജിക്കല്‍ ഷോപ്പ് ഉടമയാണ്. പ്രതി അമ്പിളിക്ക് കൊല നടത്താനുള്ള സര്‍ജിക്കല്‍ ബ്‌ളേഡ്, ക്‌ളോറോഫോം, കയ്യുറകള്‍, കൊലപാതകത്തിന് ശേഷം ധരിക്കാനുള്ള വസ്ത്രങ്ങള്‍ എന്നിവയെല്ലാം എത്തിച്ചുകൊടുത്തത് സുനിലായിരുന്നു. പ്രതി അമ്പിളിയുടെ സുഹൃത്താണ് സുനില്‍കുമാര്‍. കന്യാകുമാരിയിലെ കുലശേഖരത്ത് റോഡ് സൈഡില്‍ നിര്‍ത്തിയിട്ട നിലയില്‍ നേരത്തേ സുനില്‍കുമാറിന്റെ വാഹനം കണ്ടെത്തിയിരുന്നു. സുനില്‍കുമാറിനെ പിടികൂടുന്നതിന് മുമ്പ് സുഹൃത്ത് പ്രദീപ് ചന്ദ്രനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഗൂഢാലോചനയില്‍ പൂവാര്‍ പൂങ്കുളം സ്വദേശി പ്രദീപ് ചന്ദ്രനും പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.

കൊലപാതകം സുനില്‍കുമാറും പ്രദീപ് ചന്ദ്രനും അമ്പിളിയും ചേര്‍ന്ന് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിനായി അമ്പിളിയെ കൊണ്ടുവിട്ടത് സുനില്‍കുമാറും പ്രദീപ് ചന്ദ്രനും കൂടിയാണ് എന്നും പൊലീസ് പറയുന്നു. ജൂണ്‍ 24ന് രാത്രി 11 ഓട് കൂടി അമിത ശബ്ദത്തില്‍ ഇരമ്പിച്ച് കൊണ്ട് റോഡരികില്‍ നില്‍ക്കുന്നത് കണ്ട് കാര്‍ നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് ഡ്രൈവിങ് സീറ്റില്‍ കഴുത്ത് മുറിഞ്ഞ നിലയില്‍ ദീപുവിന്റെ മൃതദേഹം കണ്ടത്. പുറകിലത്തെ സീറ്റില്‍നിന്ന് ഒരാള്‍ ബാഗുമായി ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയതാണ് കേസില്‍ പ്രധാന വഴിത്തിരിവായത്. വര്‍ക്ക്ഷോപ്പും സ്പെയര്‍ പാര്‍ട്സ് കടയും നടത്തുന്ന ആളാണ് ദീപു.

കൊലപാതകം ക്വട്ടേഷനാണെന്നാണ് മുഖ്യപ്രതി അമ്പിളി പൊലീസിനോട് പറഞ്ഞത്. കൊല്ലപ്പെട്ട ദീപു പറഞ്ഞിട്ടാണ് കൊല ചെയ്തതതെന്നും ഇന്‍ഷുറന്‍സ് തുക നേടിയെടുക്കുന്നതിന്റെ ഭാഗമാണ് കൊല നടത്തിയത് എന്നുമായിരുന്നു അമ്പിളി ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്. അമ്പിളിയുടെ മൊഴിയിലെ വൈരുധ്യങ്ങളാണ് കൂടുതല്‍ ചോദ്യം ചെയ്യലുകളിലേക്ക് നയിച്ചത്. ജെസിബി വാങ്ങാന്‍ കാറില്‍ കരുതിയിരുന്ന പണം മാത്രം തട്ടി എടുക്കുകയാണോ പിന്നില്‍ മറ്റെന്തെങ്കിലും ഉദ്ദേശം ഇവര്‍ക്ക് ഉണ്ടായിരുന്നോ എന്നാണ് അറിയേണ്ടത്.

Post a Comment

Previous Post Next Post
Join Our Whats App Group