കനത്ത മഴയെ തുടര്‍ന്ന് വയനാട്ട് ജില്ലയിലെ രണ്ട് ഇടങ്ങളില്‍ വന്‍ ഉരുള്‍പെട്ടല്‍. മലവെള്ളപാച്ചിലില്‍ പാലങ്ങള്‍ അടക്കം ഒലിച്ച് പോയതോടെ അഞ്ചൂറില്‍ അധികം പേര്‍ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. അപകടത്തില്‍ ഇതുവരെ ഏഴ് മൃതദേഹങ്ങള്‍ കണ്ടെടുത്തു.
മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരല്‍മലയിലും വന്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. . പുലര്‍ച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് മുണ്ടക്കൈ ടൗണ്ടില്‍ ആദ്യ ഉരുള്‍പൊട്ടലുണ്ടായത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് ചൂരല്‍മല സ്‌കൂളിനു സമീപം രണ്ടാമത്തെ ഉരുള്‍പൊട്ടലുണ്ടായത്. മൂന്ന് ഉരുള്‍പൊട്ടല്‍ ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു. ക്യാംപ് പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളില്‍ വീടുകളിലും കടകളിലും വെള്ളവും ചെളിയും നിറഞ്ഞു.
മേഖലയില്‍ 500ല്‍ അധികം കുടുംബങ്ങള്‍ ഒറ്റപ്പെട്ടതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. നിരവധി പേര്‍ക്ക് പരുക്കേറ്റു. നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയി. പ്രദേശത്തെ പ്രധാന റോഡും ചൂരല്‍മല ടൗണിലെ പാലവും തകര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി. മുണ്ടക്കൈ അട്ടമല പ്രദേശത്തേക്കുള്ള ഏക പാലമാണിത്. രാത്രി ആയതിനാലും പ്രദേശത്തെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടതിനാലും അപകടത്തിന്റെ വ്യാപ്തി പൂര്‍ണമായും വ്യക്തമല്ലന്ന് അധികൃതര്‍ പറയുന്നു.
ഫയര്‍ഫോഴ്‌സ്, എന്‍ഡിആര്‍എഫ് ടീം സ്ഥലത്തെത്തിയിട്ടുണ്ട്. കൂടാതെ ഒരു എന്‍ഡിആര്‍എഫ് ടീം കൂടി പ്രദേശത്തേക്കു പുറപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് ഒറ്റപ്പെട്ട ആളുകളെ പുറത്തെത്തിക്കാന്‍ ശ്രമം തുടരുകയാണ്. വലിയ ശബ്ദത്തോടെ ഉരുള്‍പൊട്ടി എന്ന് പ്രദേശവാസികള്‍ പറയുന്നു. 2019ല്‍ ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയ്ക്കു സമീപമാണ് മുണ്ടക്കൈ.
إرسال تعليق