പാര്‍ലമെൻ്റ് തെരഞ്ഞെടുപ്പിൽ സ്പെഷൽ ഡ്യൂട്ടി ചെയ്ത വിദ്യാര്‍ത്ഥികൾക്ക് പ്രതിഫല തുക അനുവദിച്ചു. സംസ്ഥാന സർക്കാർ സ്വന്തം നിലയിൽ പണം നൽകി. ആറര കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. വിദ്യാര്‍ത്ഥിക്ക് 2600 രൂപ ഓരോ വിദ്യാർത്ഥിക്കും ലഭിക്കും. മുൻ എസ്‌പിസി കേഡറ്റുകൾക്കും എൻസിസിയിലും എൻഎസ്എസിലും പ്രവര്‍ത്തിച്ച വിഭാഗങ്ങൾക്കാണ് പണം അനുവദിച്ചത്.
സ്പെഷ്യൽ പോലീസ് ഓഫീസർമാരായി തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജോലി ചെയ്ത വിദ്യാർത്ഥികളാണ് പ്രതിഫലം ലഭിക്കാതെ പ്രതിസന്ധിയിലായത്. എൻസിസി , സ്റ്റുഡന്റസ് പൊലീസ് കാഡറ്റ് , സാധാരണ വിദ്യാർത്ഥികൾ എന്നിവരാണ് ഇതിനായി പ്രവര്‍ത്തിച്ചത്. ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് അനുസരിച്ച് പ്രതിദിനം 1300 രൂപ എന്ന കണക്കിൽ രണ്ടു ദിവസത്തേക്ക് 2600 രൂപയാണ് ഇവരുടെ പ്രതിഫലം നിശ്ചയിച്ചത്. മുൻ വർഷങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ , അന്നേദിവസം തന്നെ പ്രതിഫലം വിദ്യാർത്ഥികൾക്ക് നേരിട്ട് കൈമാറിയിരുന്നു. എന്നാൽ ഇത്തവണ പണം ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുമെന്നാണ് അറിയിച്ചത്. ഇതിനായി ദ്യോഗസ്ഥർക്ക് രേഖകൾ കൈമാറുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഫലം വന്നിട്ടും ഈ പണം അക്കൗണ്ടിലേക്ക് വന്നിരുന്നില്ല.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ പോലീസിനെ സഹായിക്കാനാണ് സ്പെഷ്യൽ ഓഫീസർമാരെ നിയമിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ കൈമാറുന്ന പണം പൊലീസ് ആസ്ഥാനത്ത് നിന്നും ജില്ലാ പോലീസ് മേധാവികൾക്കാണ് ലഭിക്കുക. ഇവർ ഡിവൈഎസ്‌പിമാർ മുഖേന തുക അതാത് സ്റ്റേഷനുകളിലേക്ക് എത്തിക്കും. എന്നാൽ ഇത്തവണ എന്തുകൊണ്ട് പ്രതിഫലം വൈകുന്നു എന്ന കാര്യം ഉദ്യോഗസ്ഥർ വിശദീകരിച്ചിരുന്നില്ല.
Post a Comment