Join News @ Iritty Whats App Group

ഹർദീപ് സിംഗ് നിജ്ജറിന്‍റെ കൊലപാതകം; ഒരു ഇന്ത്യക്കാരൻ കൂടി കാനഡയിൽ അറസ്റ്റിൽ


ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്‍റെ കൊലപാതകത്തിൽ ഒരു ഇന്ത്യക്കാരനെ കൂടി അറസ്റ്റ് ചെയ്ത കാനഡ പൊലീസ്. കാനഡയിൽ താമസിക്കുന്ന 22 കാരനായ ഇന്ത്യൻ പൗരൻ അമർദീപ് സിംഗിനെതിരെ കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ നിജ്ജർ വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ഇന്ത്യൻ പൗരന്മാരുടെ എണ്ണം നാലായി.

കരൺ ബ്രാർ, കമൽപ്രീത് സിംഗ്, കരൺ പ്രീത് സിംഗ് എന്നിവരെയാണ് ഹർദീപ് സിംഗ് നിജ്ജർ കൊലപാതക കേസിൽ കാനഡ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തത്. എഡ്മണ്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ മൂന്ന് നാല് വർഷങ്ങളായി ഇവർ കാനഡയിലുണ്ടെന്നും കനേഡിയൻ പൊലീസ് വ്യക്തമാക്കി. എന്നാൽ ഇവർക്ക് ഇന്ത്യൻ സർക്കാരുമായി ബന്ധമുണ്ടോ എന്ന കാര്യത്തിൽ ഇപ്പോൾ പ്രതികരിക്കാനാകില്ലെന്നും അന്വേഷണ പരിധിയിലാണെന്ന് കാനഡ പൊലീസ് അറിയിച്ചു.

നിജ്ജാറിന്‍റെ നേതൃത്വത്തിലുള്ള ഖലിസ്ഥാൻ ടൈഗർ ഫോഴ്സാണ് നയതന്ത്ര കാര്യാലയത്തിന് നേരെയുള്ള അക്രമത്തിന് നേതൃത്വം നൽകിയതെന്ന് എൻഐഎ നേരത്തെ കണ്ടെത്തിയിരുന്നു. ഹർദീപ് സിംഗ് നിജ്ജാർ 1997 ൽ കാനഡയിലേക്ക് കുടിയേറിയത് വ്യാജ പാസ് പോർട്ട് ഉപയോഗിച്ചാണെന്നും നിജ്ജാറിന്റെ ഭീകര പ്രവർത്തനങ്ങളെ കുറിച്ച് എല്ലാ വിവരങ്ങളും കാനഡയ്ക്ക് കൈമാറിയിരുന്നു എന്നും വിദേശകാര്യ വൃത്തങ്ങൾ പറഞ്ഞു.

ജൂൺ 18നാണ് വാന്‍കൂവറില്‍ വെച്ച് മുഖംമൂടി ധരിച്ചെത്തിയ സംഘം നിജ്ജാറിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. പിന്നാലെ ഇന്ത്യ സർക്കാരിന് കൊലപാതകത്തില്‍ ബന്ധമുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡൊ ആരോപണം ഉന്നയിക്കുകയും ചെയ്തു. കേന്ദ്ര സർക്കാർ ട്രൂഡോയുടെ ആരോപണം പൂർണമായും തള്ളുകയാണ് ചെയ്തത്. എന്നാല്‍ നിജ്ജാറിന്റെ കൊലപാതകം തുടർന്നുണ്ടായ സംഭവ വികാസങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെയും ബാധിച്ചു.

ഇന്ത്യയിൽ നിരോധിക്കപ്പെട്ട സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) എന്ന സംഘടനയുടെ വക്താവാണ് നിജ്ജാർ. സംഘടനയിൽ ഗുർപത് സിങ് പന്നൂനിന് ശേഷം രണ്ടാമനായി കാണുന്ന വ്യക്തികൂടിയാണ് നിജ്ജാർ. ജലന്ധറിലെ ഭർസിങ് പുര ഗ്രാമത്തിൽ നിന്ന് 1996ൽ നിജ്ജാർ കാനഡയിലേക്ക് പോയി എന്നാണ് പഞ്ചാബ് പോലീസിന്റെ പക്കലുള്ള വിവരം. കാനഡയിൽ പ്ലംബറായി ജോലിചെയ്തിരുന്ന നിജ്ജാറിന്റെ സമ്പത്ത് ഖാലിസ്ഥാൻ അനുകൂല പ്രവർത്തനങ്ങളുടെ ഭാഗമായി പെട്ടന്ന് വർധിച്ചു.

ഇന്ത്യയിലെ ഖാലിസ്ഥാൻ അനുകൂല സംഘങ്ങളെ കണ്ടെത്തി കൃത്യമായി ഫണ്ട് നൽകി പരിപോഷിപ്പിക്കുന്നതിൽ നിജ്ജാർ ഭാഗമായിരുന്നു. അതിന്റെ ഭാഗമായി ഇയാൾക്കെതിരെ 10 എഫ്ഐആറുകളും ഉണ്ട്. 2014 ൽ ആത്മീയ നേതാവായ ബാബ ഭനിയാറയുടെ കൊലപാതകം ആസൂത്രണം ചെയ്തതും നിജ്ജാർ ആണ്.

2020 നവംബറിൽ നിജ്ജാർ, ആർഷ ദല്ല എന്ന മറ്റൊരു ഗ്യാങ്സ്റ്റർ നേതാവിനൊപ്പം ചേർന്ന് ദേര സഛാ സൗദ അനുയായി ആയ മനോഹർ ലാലിൻറെ കൊലപാതകം ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്നു. ഈ കൊലപാതകം നടക്കുന്നത് 2021 ൽ പഞ്ചാബിലെ ബത്തിണ്ടയിൽ മനോഹർ ലാലിൻറെ ഓഫീസിലാണ്.

ഇന്ത്യ വർഷങ്ങളായി ആഗോളതലത്തിൽ ഉന്നയിക്കുന്ന വിഷയമാണ് കാനഡയിൽ ഭീകര പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന സംരക്ഷണം. വളരെ ഗുരുതരമായ അത്തരം പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ഈ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ട് എന്ന തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ പറഞ്ഞു. കനേഡിയൻ പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങൾ കേട്ട് അതുപോലെ തന്നെ തള്ളിക്കളയുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group