Join News @ Iritty Whats App Group

എയർ ഇന്ത്യ എക്സ്പ്രസ്സ്‌ സമരം; കണ്ണൂർ വിമാനത്താവളത്തിനുണ്ടായത് കോടികളുടെ നഷ്ടം

കണ്ണൂർ: എയർ ഇന്ത്യ എക്സ്പ്രസ്സ്‌ സമരം മൂലം കണ്ണൂർ വിമാനത്താവളത്തിനുണ്ടായത് കോടികളുടെ വരുമാന നഷ്ടം. രണ്ട് ദിവസത്തെ നഷ്ടം അഞ്ച് കോടിയിലധികം വരുമെന്നാണ് കണക്ക് വ്യക്തമാക്കുന്നത്. ഇതിന് പുറമേയാണ് നാലായിരത്തോളം പേരുടെ യാത്ര മുടങ്ങിയത്. അതേസമയം എയർ ഇന്ത്യ ഏക്സ്പ്രപ്രസിലെ സമരം ഒത്തുതീർപ്പായതോടെ ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിച്ചു തുടങ്ങിയിട്ടുണ്ട്. അവധിയെടുത്ത ജീവനക്കാർ ഫിറ്റ്നസ് സർട്ടിഫിക്കറ്റുമായി ജോലിക്ക് കയറി തുടങ്ങിയതോടെ സർവീസുകളുടെ ക്രമീകരണവും തുടങ്ങി. 

കേരളത്തിൽ നിന്നടക്കമുള്ള സർവീസുകൾ മുടങ്ങാനിടയില്ലെന്നാണ് സൂചന. രണ്ട് ദിവസത്തിനകം എല്ലാ സർവീസുകൾ സാധാരണ നിലയിലാകും. ഇന്നലെ ദില്ലി റീജനൽ ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ ധാരണയായത്. ജീവനക്കാരുടെ പ്രശ്നങ്ങൾ പരിശോധിക്കാമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇരുപക്ഷവും ധാരണപത്രം ഒപ്പിട്ടത്. 

ചൊവ്വാഴ്ച വൈകീട്ട് മുതൽ സീനിയർ ജീവനക്കാർ കൂട്ടത്തോടെ സിക്ക് ലീവ് എടുത്ത് തുടങ്ങിയതാണ് സർവ്വീസുകളെ സാരമായി ബാധിച്ചത്. എച്ച് ആർ പോളിസികളിലെ മാറ്റങ്ങളിലുള്ള പ്രതിഷേധമായിട്ടായിരുന്നു ഈ കൂട്ട അവധിയെടുക്കൽ. ബുധനാഴ്ച രാജ്യ വ്യാപകമായി 90 സർവ്വീസുകളും വ്യാഴാഴ്ച 85 സർവ്വീസുകളുമാണ് റദ്ദായത്. ഇതിനിടയിലാണ് 25 സീനിയർ ജീവനക്കാർക്ക് എയർ ഇന്ത്യ ടെർമിനേഷൻ കത്ത് നൽകിയത്. ഇതോടെ പണിമുടക്കിനും മൂർച്ചയേറിയിരുന്നു. പിന്നാലെയാണ് ദില്ലിയിൽ ലേബർ കമ്മീഷണറുടെ അധ്യക്ഷതയിൽ മധ്യസ്ഥ ചർച്ച നടന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group