കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനാവശ്യമായ വിളക്കുതിരികള്‍ തയാറാക്കുന്ന വിളക്കുതിരി സംഘം മഠത്തില്‍ പ്രവേശിച്ചു.
മണിയൻ ചെട്ടിയാൻ സ്ഥാനികൻ കറുത്ത പ്രേമരാജന്‍റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് കൂത്തുപറമ്ബ് പുറക്കളം കോട്ടയം തിരൂർകുന്ന് മഹാഗണപതി ക്ഷേത്രത്തിലെ മഠത്തില്‍ പ്രവേശിച്ചത്. സംഘം ഈ മാസം 14ന് വിളക്ക് തിരികളുമായി കൊട്ടിയൂരിലേക്ക് പുറപ്പെടും. പ്രക്കുഴം മുതലാണ് വിളക്ക് തിരി സംഘം വ്രതം ആരംഭിച്ചത്. തിങ്കളാഴ്ചയാണ് ഇവർ കോട്ടയം തിരൂർകുന്ന് മഹാഗണപതി ക്ഷേത്രത്തിലെ മഠത്തില്‍ പ്രവേശിച്ചത്. മണിയൻ ചെട്ടിയാൻ സ്ഥാനികൻ കറുത്ത പ്രേമരാജൻ, കതിരൻ ഭാസ്‌ക്കരൻ, തൊണ്ടൻ രാഘവൻ, ചിങ്ങൻ പ്രകാശൻ,കറുത്ത പ്രദീപൻ, കതിരൻ രതീഷ് എന്നിവരാണ് സംഘത്തിലുള്ളത്.
വൈശാഖ മഹോത്സവത്തിന് ആവശ്യമായ വിളക്ക്തിരി, കിള്ളി ശീല, ഉത്തരീയം തുടങ്ങിയവ നെയ്തെടുത്താണ് സംഘം കൊട്ടിയൂരിലേക്ക് പോകുക. ചർക്കയില്‍ നിന്നും നൂല്‍ നൂറ്റ് ഈ നൂലുപയോഗിച്ചാണ് വിളക്കുതിരി, കിള്ളിശീല, ഉത്തരീയം എന്നിക്കാവശ്യമായ തുണികള്‍ സംഘം നെയ്തെടുക്കുക.
വ്രതമെടുത്ത് മഠത്തില്‍ പ്രവേശിച്ചത് മുതല്‍ സ്വയം പാചകം ചെയ്യുന്ന ഭക്ഷണം കഴിച്ചാണ് ഇവർ ക്ഷേത്രത്തിലേക്കാവശ്യമായ വസ്തുകള്‍ തയാറാക്കുന്നത്. സംഘം 14ന് രാത്രി പൂയം നാളില്‍ ക്ഷേത്രത്തില്‍ നിന്നും കാല്‍നടയായാണ് കൊട്ടിയൂരിലേക്ക് യാത്ര പുറപ്പെടുക.
16ന് രാവിലെ കൊട്ടിയൂരിലെത്തും.പൂരം നാളില്‍ അക്കരെ കൊട്ടിയൂരില്‍ ക്ഷേത്രം തന്ത്രിയുടെ സാന്നിധ്യത്തില്‍ അടിയന്തിര യോഗം ചേർന്ന് സാധനങ്ങള്‍ എണ്ണി തിട്ടപ്പെടുത്തി സമർപ്പിക്കും.
Post a Comment