ഇരിട്ടി: ഇരിട്ടിയിലും പരിസര പ്രദേശത്തും തെരുവുനായ്ക്കളുടെ ശല്യം വ്യാപകമാകുന്നു. ഇരിട്ടി ടൗണിലെത്തുന്ന യാത്രക്കാര്‍ തെരുവു നായയുടെ ആക്രമണ ഭീതിയിലാണ്.
പുതിയ സ്റ്റാൻഡിലും പഴയ ബസ്‌സ്റ്റാൻഡ് പരിസരത്തും പഴയ പാലം പരിസരത്തും പഴഞ്ചേരിമുക്ക് പരിസരത്തുമായി ഒറ്റയ്ക്കും കൂട്ടവുമായി തെരുവ് നായ്ക്കള്‍ അലഞ്ഞുതിരിയുന്നത് വ്യാപകമാണ്. വെയില്‍ തുടങ്ങിയാല്‍ നായ്ക്കള്‍ കെട്ടിടത്തിന്‍റെ കോണുകളിലും മറ്റ് ഒഴിഞ്ഞ പറമ്ബുകളിലേക്കും ഒതുങ്ങിക്കൂടും. വൈകുന്നേരത്തോടെയാണ് നായ്കള്‍ കൂട്ടത്തോടെ വെളിയില്‍ ഇറങ്ങുന്നത്.
കഴിഞ്ഞ ദിവസം ഇരിട്ടി നഗരസഭയുടെ പരിധിയില്‍ പുന്നാട് ടൗണില്‍ നായയുടെ ആക്രമണത്തില്‍ വിദ്യാര്‍ഥികളടക്കം 14 പേരാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയത്. രണ്ട് മാസത്തിനിടയില്‍ ഇരിട്ടി ടൗണില്‍ ബസ്‌സ്റ്റാൻഡ് പരിസരത്ത് വച്ച് നാല് യാത്രക്കാര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. രാവിലെ സ്റ്റാൻഡില്‍ എത്തിയ യാത്രക്കാര്‍ക്കായിരുന്നു തെരുവുനായയുടെ കടിയേറ്റത്.
നിലവില്‍ പടിയൂര്‍ പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്തിന്‍റെ കീഴിലുള്ള എബിസി കേന്ദ്രത്തില്‍ തെരുവു നായ്ക്കള്‍ നിറഞ്ഞതോടെ മറ്റൊരു പോംവഴിയും ഇല്ലാത്ത സാഹചര്യമാണ്. അനിയന്ത്രിതമായ കൂടുന്ന തെരുവു നായ്ക്കളുടെ വളര്‍ച്ച തടയാൻ നഗരസഭ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെയും വ്യാപാരികളുടെയും ആവശ്യം.
Post a Comment