Join News @ Iritty Whats App Group

സംസ്ഥാനത്ത് ഈ വ‍ര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിനായി 21758 അപേക്ഷകൾ; അവസാന തിയതി ഈ മാസം 15 വരെ


തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും ഈ വർഷം ഹജ്ജ് കർമ്മത്തിനായി 21758 അപേക്ഷകൾ ലഭിച്ചതായി കായികം, ന്യൂനപക്ഷക്ഷേമം വഖഫ് ഹജ്ജ് തീർത്ഥാടനം വകപ്പ് മന്ത്രി വി അബ്ദുറഹിമാൻ അറിയിച്ചു. ഇതിൽ 1224 അപേക്ഷകൾ 70+ റിസർവ് കാറ്റഗറിയിലും 3101 അപേക്ഷകൾ വിത്തൗട്ട് മെഹറം (പുരുഷ സഹായമില്ലാത്ത സ്ത്രീ യാത്രക്കാർ ) വിഭാഗത്തിലും 17423 അപേക്ഷകൾ ജനറൽ വിഭാഗത്തിലുമാണ്. 

ഈ മാസം 15 ആണ് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി. ഇത് വരെ 5200 കവർ നമ്പറുകൾ അനുവദിച്ചതായും തൈക്കാട് ഗസ്റ്റ് ഹൗസിൽ ഈ വർഷത്തെ പരിശുദ്ധ ഹജ് കർമ്മത്തിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ വേണ്ടി വിളിച്ചു ചേർത്ത യോഗത്തിൽ അധ്യക്ഷത വഹിച്ചു കൊണ്ട് മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം സംസ്ഥാനത്തുനിന്നും 19524 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 11 252 പേർക്ക് ഹജ്ജിനുളള അവസരം ലഭിച്ചു.

ഹജ്ജ് അപേക്ഷകരുടെ സൗകര്യാർത്ഥം സംസ്ഥാനത്ത് ഹജ് ട്രയിനർമാരുടെ നേതൃത്വത്തിൽ 200 സേവന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവ കൂടാതെ അക്ഷയ സെന്ററുകൾക്ക് പ്രത്യേക പരിശീലനം നൽകിയതായും മന്ത്രി അറിയിച്ചു. കഴിഞ്ഞ വർഷത്തെ പോലെ മൂന്ന് എമ്പാർക്കേഷൻ പോയിന്റുകളാണ് ഈ വർഷവും ഉള്ളത്. ഓരോ എമ്പാർക്കേഷൻ പോയിന്റുകളിലും ആവശ്യമായ ക്രമീകരണങ്ങൾ നടത്തുന്നതിന് ബന്ധപ്പെട്ട കലക്ടർമാർക്ക് മന്ത്രി നിർദ്ദേശം നൽകി. 

പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഓരോ എമ്പാർക്കേഷൻ കേന്ദ്രികരിച്ച് പ്രത്യേകം നോഡൽ ഓഫീസർമാരെ നിയമിക്കും. മക്കയിലും മദീനയിലും ഹാജി മാർക്ക് കുറ്റമറ്റ സൗകര്യമൊരുക്കുന്നതിന് കഴിഞ്ഞ വർഷം ചെയ്തത് പോലെ ഒരു നോഡൽ ഭാഫീസറെ നിയമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

യോഗത്തിൽ സെക്രട്ടറി മിനി ആന്റണി ഹജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, വഖഫ് ബോർഡ് ചെയർമാൻ എം.കെ സക്കീർ, മലപ്പുറം ജില്ലാ കളക്ടർ വി.ആർ. വിനോദ്, കണ്ണൂർ എഡിഎം സി.ദിവാകരൻ, എറണാകുളം എ ഡി എം അബ്ബാസ് ഹജ് കമ്മിറ്റി അംഗങ്ങളായ കടക്കൽ അബ്ദുൾ അസീസ് മൗലവി, കെ മുഹമ്മദ് കാസിംകോയ, അഡ്വ പി. മൊയ്തീൻ കുട്ടി, ഡോ. ഐ പി.അബ്ദുൾ സലാം സഫർ കയാൽ, പ്രൈവറ്റ് സെക്രട്ടറി സത്യപാൽ, ഹജ് കമ്മിറ്റി എക്സി. ഓഫീസർ പി എം ഹമീദ് പങ്കെടുത്തു.

Post a Comment

Previous Post Next Post
Join Our Whats App Group