Join News @ Iritty Whats App Group

രാജ്യം മുഴുവനും ഹരിയാനയും മണിപ്പൂരും ആകാതിരിക്കാന്‍ ഇന്ത്യയെ ജയിപ്പിക്കുക ; ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് എം.കെ. സ്റ്റാലിന്‍


ചെന്നൈ: ഇന്ത്യാ സഖ്യം അടുത്ത തെരഞ്ഞെടുപ്പില്‍ ജയിച്ചില്ലെങ്കില്‍ രാജ്യം മുഴൂവനും മണിപ്പൂരിലെയും ഹരിയാനയിലെയും സ്ഥിതിഗതികള്‍ വരുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. നരേന്ദ്രമോദി കള്ളം കൊണ്ടു കളിക്കുകയാണെന്നും വിമര്‍ശിച്ചു. ഇന്റര്‍നെറ്റ് വഴിയുള്ള തന്റെ സംവാദത്തിന്റെ ആദ്യ ഭാഗത്താണ് ബിജെപിയെ തമിഴ്‌നാട് മുഖ്യമന്ത്രി വിമര്‍ശിച്ചിരിക്കുന്നത്.

എല്ലാവരുടേയും അക്കൗണ്ടില്‍ 15 ലക്ഷം നിക്ഷേപിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇതുവരെ ആ വാഗ്ദാനം നിറവേറ്റിയിട്ടുണ്ടോ എന്ന് ചോിച്ച സ്റ്റാലിന്‍ മോദിയുടെ വാഗ്ദാനമെല്ലാം പൊള്ളയാണെന്നും പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് സാമൂഹ്യക്ഷേമവുമായി ബന്ധപ്പെട്ട് നടത്തിയ വാഗ്ദാനങ്ങളൊന്നും ബിജെപി ഒമ്പതു വര്‍ഷം ഭരണം നടത്തിയിട്ടും നടപ്പാക്കിയില്ല.

ഒരു പൗരന്റേയും ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം വന്നില്ല. ഒരു കര്‍ഷകന്റെയും വരുമാനം ഇരട്ടിച്ചില്ല, വാഗ്ദാനം ചെയ്യപ്പെട്ട വര്‍ഷം തോറുമുള്ള രണ്ടുകോടി തൊഴിലവസരം ഇതുവരെയും വന്നിട്ടില്ല. രാജ്യം മണിപ്പൂരും ഹരിയാനയും ആയി മാറാതിരിക്കാന്‍ ഇന്ത്യ സഖ്യത്തെ നിശ്ചയമായും ജയിപ്പിക്കണം. ഈ വര്‍ഷം മെയ് മുതല്‍ വടക്കുകിഴക്കന്‍ സംസ്ഥാനത്ത് വലിയ വംശീയകലാപമാണ് നടക്കുന്നത്. അടുത്തിടെ ഹരിയാനയില്‍ ഒരു മതഘോഷയാത്രയ്ക്കിടയിലും വര്‍ഗ്ഗീയകലാപമുണ്ടായി. പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കുന്നതും തങ്ങളോട് സൗഹാര്‍ദ്ദ മുള്ളവര്‍ക്ക് അവ വില്‍ക്കുന്നതും എയര്‍ ഇന്ത്യയെ പോലെയുള്ള വ്യവസായങ്ങളെ തകര്‍ക്കുന്നതും മൂടി വെയ്ക്കാനാണ് ബിജെപി വര്‍ഗ്ഗീയത പറയുന്നതെന്നും പറഞ്ഞു. ഇതിനെ മറികടക്കാന്‍ ബഹുസ്വരവും വൈവിധ്യപൂര്‍ണ്ണവുമായ ഇന്ത്യ രൂപപ്പെടുത്താന്‍ സ്റ്റാലിന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു.

'2002ല്‍ ഗുജറാത്തില്‍ വിതച്ച വിദ്വേഷം' മണിപ്പൂരില്‍ വിഭാഗീയ കലാപത്തിനും 2023ല്‍ ഹരിയാനയില്‍ വര്‍ഗീയ സംഘര്‍ഷത്തിനും കാരണമായെന്നും പറഞ്ഞു. സാമൂഹ്യനീതി, സാമൂഹിക ഐക്യം, ഫെഡറലിസം, മതേതര രാഷ്ട്രീയം, സോഷ്യലിസം എന്നിവ പുനഃസ്ഥാപിക്കാനാണ് ഇന്ത്യാ സഖ്യം രൂപീകരിച്ചതെന്ന് സ്റ്റാലിന്‍ പറഞ്ഞു, ''ഇത് തടഞ്ഞില്ലെങ്കില്‍ ആര്‍ക്കും ഇന്ത്യയെ രക്ഷിക്കാന്‍ കഴിയില്ല'' എന്ന കടുത്ത മുന്നറിയിപ്പ് നല്‍കി. ഫെഡറലിസത്തിന് ഭീഷണിയുണ്ടാകുമ്പോഴെല്ലാം ഡിഎംകെ മുന്‍പന്തിയിലാണെന്നും എംകെ സ്റ്റാലിന്‍ പറഞ്ഞു. മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കുന്നത് ഡിഎംകെയാണെന്ന് ബിജെപി തിരിച്ചടിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group