ഓണക്കിറ്റ് ഇത്തവണ മഞ്ഞകാർഡ് ഉടമകൾക്ക് മാത്രമായി പരിമതപ്പെടുത്തിയെങ്കിലും തുടർന്നും സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്നാണ് ധനമന്ത്രി ചൂണ്ടിക്കാണിക്കുന്നത്.
കേരളം അതി ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്തിന്റെ വിരലുകൾ പോലും കേന്ദ്രം കെട്ടിയിട്ടിരിക്കുന്നുവെന്നും ഓണത്തിന് പ്രതീക്ഷിക്കുന്നത് 19000 കോടിയുടെ ചെലവെന്നും ജനത്തെ കേന്ദ്രത്തിന്റെ അവഗണന അറിയിക്കാൻ മാധ്യമങ്ങൾ ഇടപെടണമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
എല്ലാ മാസവും കെഎസ്ആർടിസിക്ക് പണം കൊടുക്കേണ്ട സ്ഥിതിയുണ്ടെന്നും ഓണക്കിറ്റ് ഇത്തവണ മഞ്ഞകാർഡ് ഉടമകൾക്ക് മാത്രമായി പരിമതപ്പെടുത്തിയെങ്കിലും തുടർന്നും സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്നാണ് ധനമന്ത്രി ചൂണ്ടിക്കാണിക്കുന്നത്.
കേന്ദ്രത്തിൽ നിവേദനവുമായി പോകുന്ന സമയത്ത് യുഡിഎഫ് എംപിമാരുടെ ഭാഗത്ത് നിന്നും വേണ്ടത്ര സഹകരണം ഉണ്ടാകുന്നില്ലെന്നും ധനമന്ത്രി വിമര്‍ശിച്ചു. എല്ലാവരും ഒരുമിച്ച് ശ്രമിച്ചില്ലെങ്കിൽ മുന്നോട്ട് പോകാൻ കഴിയില്ലെന്നും അത്രയേറെ പ്രശ്നങ്ങളുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
കേന്ദ്രം കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചെന്ന ആരോപണവുമായി നേരത്തെ കെ എൻ ബാലഗോപാൽ രംഗത്തെത്തിയിരുന്നു. 32442 കോടി രൂപയുടെ വായ്പ എടുക്കാനുള്ള അനുമതി സാമ്പത്തിക വർഷാരംഭത്തിൽ കേന്ദ്രം നൽകിയിരുന്നതാണെന്നും എന്നാൽ, 15390 കോടി രൂപയുടെ അനുമതി മാത്രമാണ് നൽകിയിരിക്കുന്നതെന്നും കെ എൻ ബാലഗോപാൽ വിമർശനമുന്നയിച്ചിരുന്നു.
Post a Comment