Join News @ Iritty Whats App Group

ആറളം ഫാമിനെ നശിപ്പിക്കാൻ ഉന്നതതല രാഷ്ട്രീയ ഗൂഢാലോചന - ബി ജെ പി

ഇരിട്ടി: വേതനം ലഭിക്കാത്തതിനെത്തുടർന്ന് ആറളം ഫാമിൽ തൊഴിലാളികൾ നടത്തുന്ന സമരം 43 ദിവസം പിന്നിട്ടിട്ടിട്ടും ആരും തിരിഞ്ഞു നോക്കാത്തത് ഫാമിനെ നശിപ്പിക്കാനുള്ള ഉന്നതതല രാഷ്ട്രീയ ഗൂഢാലോചന മൂലമാണെന്ന് ബി ജെ പി ജില്ലാ ജന. സിക്രട്ടറി എം.ആർ. സുരേഷ് ആരോപിച്ചു. ഫാം ഓഫീസ് ഉപരോധിച്ച് സമരം നടത്തുന്ന തൊഴിലാളികളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു സുരേഷ്. ഏഴുമാസമായി ഇവിടുത്തെ തൊഴിലാളികൾക്കും ജീവനക്കാർക്കും വേതനം ലഭിച്ചിട്ട്. നാനോറോളം പേരാണ് ഇവിടെ ജീനക്കാരും തൊഴിലാളികളുമായിട്ടുള്ളത്. ഇതിൽ പകുതിയും ആദിവാസി കുടുംബങ്ങളിൽ നിന്നുള്ളവരാണ്. ഭരണകക്ഷിയിൽ പെട്ടതടക്കം മുഖ്യ ധാരയിലുള്ള തൊഴിലാളിയൂണിയനുകൾ ഫാം ഓഫീസ് താഴിട്ടു പൂട്ടിക്കൊണ്ട് പ്രവർത്തനം പാടേ നിർത്തിവെപ്പിച്ച് പട്ടിണി സമരം നടത്തിയിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ല എന്നത് ഏറെ ഖേദകരമാണ്. ഈ സമരസമയത്ത് ജില്ലയിൽ അഞ്ചോളം മന്ത്രിമാർ വന്നിട്ടും നാനൂറോളം പേർ തൊഴിൽചെയ്യുന്ന ഒരു സ്ഥാപനത്തിലെ തൊഴിലാളികൾക്ക് ഏഴുമാസമായി വേതനം ലഭിക്കാതെ സമരം നടത്തുമ്പോൾ അതിന് പരിഹാരം കാണാനുള്ള ഒരു നടപടിയും ഇവരിൽ നിന്നും ഉണ്ടായില്ല . കുടുംബവും കുട്ടികളും ഉള്ള വരാണ് ഈ തൊഴിലാളികൾ. ഈ സ്ഥാപനത്തെ ഭരിക്കുന്നവരുടെ കെടുകാര്യസ്ഥത ഒന്നുമാത്രമാണ് ഇതിന് കാരണം. വര്ഷങ്ങളായി ഫാമിനെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന കാട്ടാനകൾ അടക്കമുള്ള കാട്ടുമൃഗങ്ങളെ നിയന്ത്രിക്കാനുള്ള യാതൊരു നടപടിയും ഉണ്ടാകുന്നില്ല. ഇതിന്റെയൊന്നും ഉത്തരവാദികൾ ഇവിടുത്തെ തൊഴിലാളികളല്ല. ഫാമിനെ പരിപാലിക്കാൻ ഇപ്പോൾ ഉദ്യോഗസ്ഥരില്ല. ഇതെന്തൊരു സ്ഥാപനമാണെന്ന് മനസ്സിലാകുന്നില്ലെന്നും സുരേഷ് പറഞ്ഞു. ഫാമിനെ തകർക്കാൻ ഉന്നതതലത്തിലുള്ള ഒരു രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നതായും സാധാരണക്കാരായ തൊഴിലാളികൾ പട്ടിണികിടന്ന് സമരം ചെയ്യുമ്പോൾ ഇവരെ സംരക്ഷിക്കാനുള്ള ഇടപെടൽ നടത്താനുള്ള ശക്തമായ നടപടികളുമായി ഭാരതീയ ജനതാപാർട്ടി മുന്നോട്ടു വരികയാണെന്നും എം ആർ. സുരേഷ് പറഞ്ഞു. ബിജെപി സംസ്ഥാന സമിതി അംഗം വി.വി. ചന്ദ്രൻ, മണ്ഡലം ജനറൽ സിക്രട്ടറി പ്രിജേഷ് അളോറ എന്നിവരും കൂടെ ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group