Join News @ Iritty Whats App Group

നീതി ലഭിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്; വയറ്റിൽ കത്രികയുമായി ജീവിച്ച ഹർഷിന സമരം അവസാനിപ്പിച്ചു

കോഴിക്കോട്: വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിലെ സമരം ആവസാനിപ്പിച്ച് ഹർഷിന. ആരോഗ്യ മന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. മന്ത്രിയുടെ ഉറപ്പിനെ തുടർന്ന് സമരം പിൻവലിക്കുകയാണെന്ന് ഹർഷിന അറിയിച്ചു. വിഷയത്തിൽ രണ്ടാഴ്ച്ചക്കകം നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നൽകി.

വയറ്റില്‍ നിന്ന് പുറത്തെടുത്ത കത്രികയുടെ ശാസ്ത്രീയ പരിശോധന കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വൈകുന്നുവെന്നായിരുന്നു ഹർഷിനയുടെ പരാതി. ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരെ സംരക്ഷിക്കാനാണ് റിപ്പോര്‍ട്ട് പുറത്തു വിടാത്തതെന്നും കുടുംബം ആരോപിച്ചിരുന്നു.

എന്നാൽ, കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേതല്ലെന്നായിരുന്നു സംഭവത്തിൽ വിദഗ്ധ സമിതി റിപ്പോർട്ട് സർക്കാരിന് നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഈ റിപ്പോർട്ടിനെതിരെ ഹർഷിന രംഗത്തെത്തിയിരുന്നു. മെഡിക്കൽ കോളേജിൽ നിന്നല്ലെങ്കിൽ എവിടെ നിന്നാണ് കത്രിക വയറ്റിൽ കുടുങ്ങിയതെന്ന് പറയണം. ‌കത്രിക ഞാൻ വിഴുങ്ങിയതാണോ? മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായതെന്നും ഹർഷിന വ്യക്തമാക്കി.

2017-ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയായിരുന്നു ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത്. പന്തീരാങ്കാവ് മലയിൽക്കുളങ്ങര അഷ്റഫിന്റെ ഭാര്യ ഹർഷിനയാണ് അഞ്ചുവർഷം വയറ്റിനുള്ളിൽ കത്രികയുമായി വേദന തിന്നുകഴിഞ്ഞത്.

Post a Comment

أحدث أقدم
Join Our Whats App Group