തിരുവനന്തപുരം: വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങൾക്ക് തിപിടിക്കാതിരിക്കാൻ വണ്ടിനെയും സൂക്ഷിക്കണമെന്നാണ് മോട്ടോർ വാഹന വകുപ്പ് നിർദേശിക്കുന്നത്. മോട്ടോർ വാഹനവകുപ്പ് നടത്തിയ ഓൺലൈൻ സർവേയിലാണ് വണ്ടിന്‍റെ ആക്രമണം കാരണവും വാഹനങ്ങൾക്ക് തീപിടിക്കാൻ സാധ്യതയുണ്ടെന്ന ചോദ്യവും ഉൾപ്പെടുത്തിയിരിക്കുന്നത്.
ആംബ്രോസിയ ബീറ്റിൽ ഇനത്തിൽപ്പെട്ട കാംഫർഷോട്ട് വിഭാഗത്തിലെ ചെറുവണ്ടുകളാണ് വാഹനങ്ങൾക്ക് വില്ലനായി മാറുന്നത്. എഥനോൾ ഉൾപ്പെട്ട ഇന്ധനം ഈയിനം വണ്ടുകൾ ഇഷ്ടപ്പെടുന്നു. ഇന്ധനത്തിന്‍റെ ഗന്ധം കിട്ടിയാൽ ഈ വണ്ടുകൾ വാഹന ടാങ്കിന് സമീപമെത്തുകയും ഇന്ധനം പോകുന്ന റബർ ട്യൂബുകളിൽ ദ്വാരമുണ്ടാക്കുകയും ചെയ്യും.
ഇത് പിന്നീട് വേനൽക്കാലത്ത് വാഹനത്തിന് തീപിടിത്തം ഉണ്ടാകാനുള്ള സാധ്യത കൂടുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. മലയോര മേഖലകളിൽ വർക് ഷോപ്പുകളിൽ എത്തിച്ച വാഹനങ്ങളിൽ ഇന്ധന ട്യൂബിലെ ദ്വാരം കണ്ടെത്തിയിരുന്നു. ഇക്കാര്യമാണ് മോട്ടോർ വാഹന വകുപ്പ് ഊന്നിപ്പറയുന്നത്.
വാഹനത്തിന് തീപിടിത്തമുണ്ടാകുന്നതിനുള്ള കാരണങ്ങൾ കണ്ടെത്താനാണ് മോട്ടോർ വാഹന വകുപ്പ് സർവേ നടത്തുന്നത്. ഇതിൽ നിരവധി കാരണങ്ങൾ ചോദ്യങ്ങളായി മുന്നോട്ടുവെക്കുന്നുണ്ട്. വാഹനത്തിന്റെ കാലപ്പഴക്കം, സ്ഥിരമായി നിർത്തിയിടുന്ന സ്ഥലം, വാഹനത്തിൽ ഉപയോഗിക്കുന്ന പെർഫ്യൂ, ഇലക്ട്രിക് തകരാറുകൾ, വാഹനത്തിൽ അധികമായി ഘടിപ്പിച്ച ഉപകരണങ്ങൾ, അഗ്നിബാധയ്ക്ക് മുമ്പ് നടത്തിയ അറ്റകുറ്റപ്പണിയുടെ വിശദാംശം തുടങ്ങിയ ചോദ്യങ്ങളാണ് ഓൺലൈനായി നടത്തുന്ന സർവേയിലുള്ളത്.
ഇതിനൊപ്പമാണ്, വണ്ട് കാരണം ഇന്ധനചോർച്ച ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യം ഉൾപ്പെടുത്തിയിരിക്കുന്നത്. സർവേയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് മോട്ടോർ വാഹന വകുപ്പിന്‍റെ വെബ്സൈറ്റിൽ പ്രവേശിച്ചാൽ മതി.
Post a Comment