തിരുവനന്തപുരം: ശ്രീകാര്യത്ത് മദ്യപാനത്തിനിടെ തർക്കം യുവാവ് മർദ്ദനമേറ്റു മരിച്ചു. ശ്രീകാര്യം അമ്പാടി നഗർ സ്വദേശി സാജു (39) ആണ് മരിച്ചത്. ഇന്നലെ രാത്രി കട്ടേലയിലുള്ള സുഹൃത്തുക്കളുമായി സാജു മദ്യപിക്കാനായി ഒത്തുകൂടിയിരുന്നു. മദ്യപാനത്തിനിടെ സുഹൃത്തുക്കൾ സാജുവിന്റെ മൊബൈൽ ബലമായി പിടിച്ചു വാങ്ങി. മൊബൈൽ തിരികെ വാങ്ങാനെത്തിയ സാജുവും രണ്ടു സുഹൃത്തുക്കളുമായി തർക്കമായി.
തർക്കത്തിനിടെ സുഹൃത്തുക്കൾ കല്ലും തടി കഷണങ്ങളും ഉപയോഗിച്ച് സാജുവിനെ ക്രൂരമായി മർദിച്ചു. കൊടും മർദനത്തിൽ അവശനായ സാജുവിനെ വഴിയിലുപേക്ഷിച്ച് ഇവർ കടന്നു കളഞ്ഞു. കട്ടേല ഹോളിട്രിനിറ്റി സ്കൂളിന് സമീപത്താണ് സംഭവം.
മദ്യപിച്ച് അവശനായി കിടക്കുന്നതാണെന്നു കരുതി അതുവഴി പോയ ആരും തിരിഞ്ഞു നോക്കിയില്ല. വെളുപ്പിന് രണ്ടു മണിയോടെ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് ശ്രീകാര്യം പോലീസ് സ്ഥലത്തെത്തി ഇയാളെ ആംബുലൻസിൽ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പ്രതികളിലൊരാളായ അനീഷ് വധശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ്.
സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാജുവിനൊപ്പം മദ്യപിച്ചവരെയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കണ്ടെത്താൻ ശ്രമം നടക്കുകയാണ്. സാജുവിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.
إرسال تعليق