Join News @ Iritty Whats App Group

കൊല്ലത്ത് മരിച്ച യുവതിയെ പരിചയപ്പെട്ടത് ബീച്ചില്‍ വച്ച്; ലൈംഗികബന്ധത്തിനിടെ അപസ്മാരം വന്നു മരിച്ചെന്ന് കസ്റ്റഡിയിലുള്ള യുവാവിന്‍റെ മൊഴി


കൊല്ലത്ത് ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ കൊല്ലം ബീച്ചില്‍വച്ചാണ് പരിചയപ്പെട്ടതെന്ന് കസ്റ്റഡിയിലായ യുവാവ്. ഡിസംബര്‍ 29ന് ബീച്ചില്‍വച്ച് പരിചയപ്പെട്ട യുവതിയെ പിന്നീട് ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തിലേക്ക് കൂട്ടികൊണ്ടുപോകുകയായിരുന്നു. ഇവിടെവച്ച് ഇരുവരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ യുവതിക്ക് അപസ്മാരം വന്നുവെന്നും ഇതേതുടര്‍ന്ന് യുവതിയെ അവിടെ ഉപേക്ഷിച്ചു പോകുകയായിരുന്നുവെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.

ഡിസംബര്‍ 31ന് പുതുവത്സര രാത്രിയില്‍ കൊട്ടിയം പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ സംശയകരമായി കണ്ട യുവാവിന്റെ കൈയില്‍ നിന്ന് യുവതിയുടെ ഫോണ്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഫോണ്‍ കളഞ്ഞുകിട്ടിയെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഫോണ്‍ വാങ്ങിവെച്ചശേഷം ഇയാളെ വിട്ടയച്ച പൊലീസ് ഫോണിലുണ്ടായിരുന്ന യുവതിയുടെ അമ്മയുടെ നമ്പറില്‍ ബന്ധപ്പെട്ടു. യുവതിയെ കാണാതായെന്ന് കുണ്ടറ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് അമ്മ അറിയിച്ചതോടെ ഫോണ്‍ കുണ്ടറ പൊലീസിന് കൈമാറി. യുവതിയുടെ മരണവിവരം അറിഞ്ഞതോടെയാണ് ബുധനാഴ്ച ഇയാളെ കസ്റ്റഡിയിലെടുത്ത് കുണ്ടറ പൊലീസിന് കൈമാറിയത്.

ഫാത്തിമ മാതാ നാഷണല്‍ കോളജിന് സമീപത്തെ റെയിൽവേ ക്വാർട്ടേഴ്സിലാണ് 6 ദിവസം പഴക്കമുള്ള യുവതിയുടെ പൂർണനഗ്നമായ മൃതദേഹം കണ്ടെത്തിയത്.തലയുടെ ഇടതുഭാഗത്തും മാറിന് താഴെയുമായി ആഴത്തിലുള്ള രണ്ട് മുറിവുകളുണ്ട്. സൗന്ദര്യവര്‍ധക വസ്തുക്കള്‍ വീടുകളില്‍ വില്‍പ്പന നടത്തുകയായിരുന്ന യുവതിയെ കഴിഞ്ഞ മാസം 29 മുതല്‍ കാണാതാവുകയായിരുന്നു. തുടര്‍ന്ന് മാതാവ് കുണ്ടറ സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

ചൊവ്വാഴ്ച രാത്രി ഇതുവഴിവന്ന രണ്ട് യുവാക്കളാണ് ദുര്‍ഗന്ധത്തെ തുടര്‍ന്ന് ഈസ്റ്റ് പൊലീസില്‍ വിവരമറിയിച്ചത്. പൊലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.

മുൻപ് ലോട്ടറി വിൽപനയായിരുന്നു യുവതിക്ക് ജോലി. അതിനുശേഷമാണ് സൗന്ദര്യവര്‍ധക വസ്തുക്കള്‍ വീടുകളില്‍ എത്തിച്ചുവിൽപന നടത്താന്‍ തുടങ്ങിയത്. എല്ലാദിവസവും രാത്രി ഏഴിന് യുവതി വീട്ടിലെത്തുമായിരുന്നുവെന്ന് അമ്മ പറഞ്ഞു. 29ന് രാത്രി 9.30 ആയിട്ടും വീട്ടിലെത്തിയില്ല. ഫോണ്‍ വിളിച്ചപ്പോള്‍ മറ്റാരുടെയോ അവ്യക്തമായ സംസാരമാണ് കേട്ടത്. വീണ്ടും വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായി. ബന്ധുവീടുകളില്‍ പോയിരിക്കാമെന്ന ധാരണയില്‍ അന്വേഷണം നടത്തിയിട്ടും വിവരം ലഭിച്ചില്ല. പിന്നീടാണ് കുണ്ടറ പോലീസില്‍ പരാതി നല്‍കിയത്.

Post a Comment

Previous Post Next Post
Join Our Whats App Group