Join News @ Iritty Whats App Group

പൊലീസിലെ ക്രിമിനലുകളുടെ വിവരം ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിക്കുള്ളിൽ വേണമെന്ന് ഡിജിപി; 24 സിഐമാർക്ക് സ്ഥലംമാറ്റം


തിരുവനന്തപുരം: ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യങ്ങളില്‍ പ്രതികളായ പൊലീസുകാരുടെ വിവരങ്ങള്‍ തേടി സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് യൂണിറ്റ് മേധാവികളോട് ഡിജിപി ആവശ്യപ്പെട്ടു.

പൊലീസ്-ഗുണ്ടാ ബന്ധം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെയാണ് ‌ക്രിമിനല്‍ പശ്ചാത്തലമുള്ള കൂടുതല്‍ പൊലീസുകാര്‍ക്കെതിരേ നടപടിയിലേക്ക് നീങ്ങുന്നത്‌. ഇതിനിടെ സംസ്ഥാനവ്യാപകമായി 24 എസ്എച്ച്ഒമാരെ സ്ഥലംമാറ്റി. ഗുണ്ടാബന്ധത്തിന്റെ പേരില്‍ നടപടി നേരിട്ട സിഐമാര്‍ക്ക് പകരം ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തു.

പൊലീസ് സേനയിലെ കളങ്കിതര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ ഡിജിപി, യൂണിറ്റ് മേധാവികള്‍ക്ക് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളായ ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കാനുള്ള നിര്‍ദേശം നല്‍കിയത്.

ഐജിമാര്‍, ഡിഐജിമാര്‍, സിറ്റി പൊലീസ് കമ്മീഷണര്‍മാര്‍, ജില്ലാ പൊലീസ് മേധാവികള്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രതികളായവരുടെ പട്ടിക തയാറാക്കേണ്ടത്. പോക്‌സോ, ബലാത്സംഗം, വിജിലന്‍സ് കേസ് അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങളിലുള്‍പ്പെട്ട പൊലീസുകാരുടെ വിവരങ്ങളാണ് ശേഖരിക്കേണ്ടത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെ ശിക്ഷാ നടപടികള്‍ നേരിട്ട പൊലീസുകാരുടെ വിവരങ്ങളും ഡിജിപി തേടിയിട്ടുണ്ട്.

ഗുണ്ടാ ബന്ധത്തിന്റെ പേരില്‍ മുഴുവന്‍ പൊലീസുകാരും നടപടി നേരിട്ട മംഗലപുരം പൊലീസ് സ്‌റ്റേഷനില്‍ പുതിയ എസ്എച്ച്ഒ.യെ നിയമിച്ചു. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് സി ഐ സിജു കെ എല്‍‌ നായരാണ് മംഗലപുരം എസ് എച്ച് ഒ.

സസ്‌പെന്‍ഷനിലായ പേട്ട സി ഐ റിയാസ് രാജയ്ക്കു പകരം എസ് എസ് സുരേഷ് ബാബുവിനെയും നിയമിച്ചു. ഇതിനിടെ, സസ്‌പെന്‍ഷനിലായിരുന്ന തിരുവല്ല മുന്‍ എസ് എച്ച് ഒ സുരേഷ് വി നായരെ സര്‍വീസില്‍ തിരിച്ചെടുത്തു. താനൂര്‍ കണ്‍ട്രോള്‍ റൂമിലാണ് അദ്ദേഹത്തെ നിയമിച്ചിട്ടുള്ളത്.

Post a Comment

أحدث أقدم
Join Our Whats App Group