ഡൽഹിയിൽ പ്ലസ് ടു വിദ്യാർത്ഥിനിക്കു നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ മൂന്ന് യുവാക്കൾ പിടിയിൽ. യുവക്കളിൽ ഒരാളുമായുള്ള സൗഹൃദം പെൺകുട്ടി മാസങ്ങൾക്ക് മുമ്പ് അവസാനിപ്പിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നാണ് ഡൽഹി പൊലീസ് പറയുന്നത്. പെൺകുട്ടിയുടെ ദേഹത്ത് ഒഴിച്ച ആസിഡ് ഓൺലൈൻ ഷോപ്പിങ് സൈറ്റായ ഫ്ലിപ്പ്കാർട്ടിൽ നിന്നാണ് പ്രതികൾ വാങ്ങിയത്.
സച്ചിൻ, വീരേന്ദ്ര, ഹർഷിത് എന്നിവരാണ് പിടിയിലായത്. ഇതിൽ സച്ചിൻ എന്ന യുവാവുമായി പെൺകുട്ടി സൗഹൃദത്തിലായിരുന്നു. മാസങ്ങൾക്ക് മുമ്പ് പെൺകുട്ടി സൗഹൃദം അവസാനിപ്പിച്ചു. ഇതിനു ശേഷം ഇയാളുമായി സംസാരിക്കാൻ പെൺകുട്ടി കൂട്ടാക്കിയിരുന്നില്ല. ഇതിനെ തുടർന്ന് വിദ്യാർത്ഥിനിയെ ആക്രമിക്കാൻ സാഗർ സുഹൃത്തുക്കളുമായി ചേർന്ന് പദ്ധതി തയ്യാറാക്കുകയായിരുന്നു.
വീട്ടിൽ നിന്നും സ്കൂളിലേക്ക് പുറപ്പെട്ട് മിനുട്ടുകൾക്കകമാണ് പെൺകുട്ടി ആക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയ യുവാക്കൾ പെൺകുട്ടിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച് കടന്നുകളയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഡൽഹി ദ്വാരകയിൽ ഇന്നാണ് നടുക്കുന്ന സംഭവമുണ്ടായത്. ഹർഷിത് ആണ് ബൈക്ക് ഓടിച്ചിരുന്നത്. സച്ചിനാണ് ആസിഡ് ദേഹത്ത് ഒഴിച്ചത്. ഈ സമയത്ത് മൂന്നാമനായ വീരേന്ദ്ര മറ്റൊരു സ്ഥലത്ത് സച്ചിന്റെ മൊബൈൽ ഫോണും സ്കൂട്ടിയുമായി നിന്നു. സംഭവ സമയത്ത് സച്ചിൻ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇത്.
ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി ചികിത്സയിലാണ്. രാവിലെ ഒമ്പത് മണിക്കായിരുന്നു സംഭവം. ആക്രമണം നടത്തിയവർക്ക് കനത്ത ശിക്ഷ നൽകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. ഡൽഹിയിലെ ഓരോ പെൺകുട്ടികളുടേയും സുരക്ഷ സർക്കാരിന് പരമപ്രധാനമാണെന്നും കെജ്രിവാളിന്റെ ട്വീറ്റിൽ പറയുന്നു.
إرسال تعليق