കട്ടപ്പന: ബലാത്സംഗം, മോഷണം, കൊലപാതകം, കൊലപാതകശ്രമം തുടങ്ങി നിരവധി കേസിലെ പ്രതിയായ കട്ടപ്പന അമ്പല കവല കാവുംപടി ഭാഗത്ത് മഞ്ഞാങ്കൽ വീട്ടിൽ പോത്തൻ അഭിലാഷ് എന്നറിയപ്പെടുന്ന ആന അഭിലാഷിനെ കാപ്പ നിയമപ്രകാരം ജയിലിൽ അടച്ചു.
ചെറുപ്പം മുതലേ തന്നെ മറ്റുള്ളവരെ ക്രൂരമായി പരിക്കേൽപ്പിക്കുന്ന സ്വഭാവമുള്ള പ്രതി 2009ൽ സ്വന്തം കൂട്ടുകാരന്റെ മാതാവിനെ കൂട്ടുകാരന്റെ സഹായത്തോടെ കെട്ടിയിട്ട് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും കൂടാതെ മറ്റുള്ള സ്ത്രീകളെയും അയൽവാസികളെയും യാതൊരു പ്രകോപനവും കൂടാതെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും സ്ത്രീകളെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.
2013 ൽ ഭാര്യാ പിതാവിനെ യാതൊരു പ്രകോപനവും കൂടാതെ വള്ളക്കടവിൽ ഉള്ള വീട്ടിൽ ചെന്ന് വെട്ടി കൊലപ്പെടുത്തിയ പ്രതി, 2018ൽ സ്വന്തം മാതാവിന്റെ അനുജത്തിയെയും അവരുടെ മകളെയും യാതൊരു പ്രകോപനവും കൂടാതെ വെട്ടി പരിക്ക് ഏൽപ്പിച്ചു. 2018ൽ കാപ്പ നിയമപ്രകാരം ജയിൽ ശിക്ഷ അനുഭവിച്ച പ്രതി തന്റെ അയൽവാസിയും വിഷം കഴിച്ചു മരണാസന്നനായി കിടന്ന സമയത്ത് ആശുപത്രിയിൽ എത്തിച്ചു ജീവൻ രക്ഷപ്പെടുത്തിയ ഓട്ടോറിക്ഷ ഡ്രൈവർ ഷാജിയെ 2019 ഡിസംബർ മാസം ആക്രമിച്ചു. മാരകമായി വെട്ടേറ്റ് ഷാജി ഒരു വശം തളർന്നു കിടപ്പാണ്.
ഈ കേസിൽ ഒരു വർഷത്തോളം ഒളിവിലായിരുന്ന പ്രതിയെ തമിഴ്നാട്ടിലെ പളനിയിൽ നിന്ന് ഒരു വർഷത്തിനുശേഷമാണ് പോലീസ് പിടികൂടിയത്. അതിനുശേഷം ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി തന്റെ സഹോദരിയെവീട്ടിൽ കയറി ആക്രമിച്ചു പരിക്കേൽപ്പിച്ചു. അതിനുശേഷം പകതീരാത്ത സഹോദരിയുടെ 17 വയസ്സുള്ള മകനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.
ഇതിനുശേഷം ഒളിവിൽ കഴിഞ്ഞു വരവേയാണ് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിൽ ഉള്ള സംഘം ഇടുക്കി ശാന്തൻപാറ കെ ആർ വിജയ എസ്റ്റേറ്റിൽ ഗുണ്ടാ സംഘങ്ങളുടെ സംരക്ഷണയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അതി സാഹസികമായും തന്ത്രപരമായും ഏലക്കാടുകൾക്കിടയിലൂടെ ഓടിച്ചിട്ട് പിടികൂടിയത്.
ഇയാള്‍ ജയിലിൽ നിന്നും ഇറങ്ങുന്ന സമയങ്ങളിൽ സമീപവാസികൾ മരണ ഭയത്തോടെ കൂടിയാണ് കഴിയുന്നത്. ഏതുസമയവും പ്രതിയുടെ പിന്നിൽ നിന്നുള്ള മാരക ആയുധം ഉപയോഗിച്ചുള്ള ആക്രമം ഭയന്ന് വൈകിട്ട് ആറുമണിക്ക് ശേഷം സമീപവാസികളായ ആളുകൾ ആരും തന്നെ വീടിനു പുറത്തിറങ്ങാറില്ല. ഇപ്പോൾ അടുത്ത ബന്ധുക്കളെയും സഹോദരങ്ങളെയും വരെ ആക്രമിക്കുന്ന ക്രൂരതയിലേക്ക് പ്രതി എത്തിയെന്നും പൊലീസ് പറയുന്നു.
ഇയാൾക്കെതിരെ സാക്ഷി പറയുവാൻ പോലും ആളുകൾക്ക് ഭയമാണ്. ആരെങ്കിലും പറഞ്ഞാൽ ജയിലിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയശേഷം അവരെ ആക്രമിക്കുകയാണ് ഇയാളുടെ പതിവ്. സമീപവാസികൾ ഇയാളെ പേടിച്ച് വീട് ഉപേക്ഷിച്ചുപോകുന്ന സ്ഥിതിയുമുണ്ടായി.
പൊലീസ് പിടികൂടാനെത്തുമ്പോൾ കത്തി വീശി രക്ഷപ്പെടുകയാണ് ഇയാളുടെ പതിവ്. നിലവിൽ കാപ്പാ നിയമപ്രകാരം വാറണ്ട് ഉത്തരവായിട്ടുള്ള പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്കാണ് അയച്ചത്. കൊലപാതകശ്രമം, കൊലപാതകം ഉൾപ്പെടെയുള്ള എല്ലാ കേസുകളുടെയും ജാമ്യം റദ്ദാക്കാൻ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട് എന്ന് വി എ നിഷാദ് മോൻ അറിയിച്ചു പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്നും ഡി വൈ എസ് പി അറിയിച്ചു
إرسال تعليق