Join News @ Iritty Whats App Group

മെസിക്കും കൂട്ടര്‍ക്കും വന്‍ വരവേല്‍പ്പ് ഒരുക്കി അര്‍ജന്റീന; രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചു


ഫിഫ ലോകകപ്പിൽ വിജയം നേടിയ മെസിപ്പടക്ക് വൻവരവേൽപ്പ് ഒരുക്കി അർജന്റീന. ഖത്തറിൽ നിന്ന് മെസിയും ടീമും രാജ്യതലസ്ഥാനമായ ബ്യൂണസ് അയേഴ്സിലേയ്ക്ക് തിരിച്ചു. വിമാനത്താവളത്തിൽ എത്തുന്ന ടീമിനെ ‘ലാ മോസ്‌ക സെറ്റ്‌സെ’ ബാൻഡ് അർജന്റീനിയൻ ആരാധകരുടെ അനൗദ്യോഗിക ഗാനമായ ‘മുച്ചാച്ചോസ്’ ആലപിച്ച് സ്വീകരിക്കും.

ആഘോഷത്തിൽ പങ്കെടുക്കുന്നതിനായി ചൊവ്വാഴ്ച സർക്കാർ രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അർജന്റീനിയൻ പ്രസിഡന്റിന്റെ ഓഫീസായ കാസ റോസാഡയിൽ കീരീടവുമായെത്തിയ ഡീഗോ മറഡോണയുടെ ടീം ചെയ്തതിന് സമാനമായി ബാൽക്കണിയിൽ നിന്ന് ട്രോഫിയുമായി ആരാധകരെ അഭിവാദ്യം ചെയ്യാൻ സർക്കാർ ടീമിനോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) ഇത് വിസമ്മതിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിന് പകരം ടീം പ്രത്യേകം ഒരുക്കിയ ബസിൽ നഗരം ചുറ്റും.

ആഘോഷങ്ങളിൽ പങ്കെടുക്കാൻ മെസിയുടെ ഭാര്യയും തലസ്ഥാന നഗരിയിൽ എത്തിയിട്ടുണ്ട്. ആരാധകർക്കൊപ്പം ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി ലോകകപ്പുമായി മെസിയും ടീമും ഒബെലിസ്‌കിലേക്ക് ബസിൽ പര്യടനം നടത്തും. ടീം അംഗങ്ങളുടെ ചിത്രങ്ങൾക്കൊപ്പം ‘ലോക ചാമ്പ്യന്മാർ’ എന്ന എഴുതിയ ബസിലായിരിക്കും മെസിയുടെയും കൂട്ടരുടെയും പര്യടനം. എസീസ, ജനറൽ പാസ്, ബ്യൂണസ് ഐറിസ് ചുറ്റിയാണ് പര്യടനം നടത്തുക. പര്യടത്തിനോട് അനുബന്ധിച്ച് ഗതാഗത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

സുരക്ഷയ്ക്കായി 3300 അധിക സൈനികരെ നിയോഗിച്ചിട്ടുണ്ടെന്ന് വാർത്താ ഏജൻസിയായ ടെലം റിപ്പോർട്ട് ചെയ്യുന്നു. ഫെഡറൽ പോലീസ്, സിറ്റി പോലീസ്, ബ്യൂണസ് അയേഴ്സ് പോലീസ്, എയർപോർട്ട് സെക്യൂരിറ്റി പോലീസ് (പിഎസ്എ), മൊബൈൽ യൂണിറ്റുകൾ എന്നിവ സുരക്ഷാ പ്രവർത്തനത്തിൽ ഏർപ്പെടും. കോർപ്പറേറ്റ് ടവർ ബാങ്കോ മാക്രോ പതാക കൊണ്ടും ലൈറ്റുകൾ കൊണ്ടും അലങ്കരിക്കും. വാസ്തുശില്പിയായ സീസർ പെല്ലി രൂപകല്പന ചെയ്ത 130 മീറ്റർ ഉയരമുള്ള ടവർ പതാകയുടെ നിറങ്ങൾ കൊണ്ട് അലങ്കരിക്കും.

ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് അർജന്റീനക്ക് കീരിടം ലഭിച്ചത്. അതും ഫുട്‌ബോളിന്റെ മിശിഹ ലയണൽ മെസിയുടെ മികവിൽ. പെനാൽറ്റി ഷൂട്ടൌട്ടിൽ 4-2ന് ഫ്രാൻസിനെ മറികടക്കുമ്പോൾ, 36 വർഷത്തിനുശേഷമാണ് അർജന്റീന ഫിഫ ലോകകപ്പിൽ മുത്തമിടുന്നത്. മുമ്പ് 1978ലും 1986ലുമാണ് അർജന്റീന ലോകകപ്പ് നേടിയത്. 1978ൽ മരിയോ കെംപസിലൂടെയും 1986ൽ ഡീഗോ മറഡോണയിലൂടെയും നേടിയ ലോകകിരീടം 2022ൽ ലയണൽ മെസിയിലൂടെ അർജന്റീന തിരിച്ചുപിടിക്കുകയായിരുന്നു.

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ഫൈനലിനാണ് ഖത്തറിലെ ലുസൈൽ സ്റ്റേഡിയം സാക്ഷിയായത്. ആദ്യ പകുതിയിലെ ലീഡുമായി രണ്ടാം പകുതിയിൽ ഇറങ്ങിയ അർജന്റീനയെ കാത്തിരുന്നത് ഫ്രാൻസിന്റെ ഗംഭീര തിരിച്ചുവരവാണ്. കീലിയൻ എംബാപ്പെയുടെ തകർപ്പൻ പ്രകടനത്തോടെ മത്സരത്തിൽ ഫ്രാൻസ് പിടിമുറുക്കി.

തകർപ്പൻ കളിയുമായി വീണ്ടും മെസി അർജന്റീനയെ മുന്നിലെത്തിച്ചു.മത്സരം ജയിച്ചെന്ന് കരുതിയിടത്ത് വീണ്ടും എംബാപ്പെ അർജന്റീനയുടെ ഹൃദയം ഭേദിച്ചു. തകർപ്പനൊരു പെനാൽറ്റി കിക്കിലൂടെ അധികസമയം അവസാനിക്കാൻ രണ്ട് മിനിട്ട് മാത്രം ബാക്കിയുള്ളപ്പോൾ ഫ്രാൻസ് അർജന്റീനയ്ക്ക് ഒപ്പമെത്തി.

തുടർന്ന് മത്സരം പെനാൽറ്റി ഷൂട്ടൌട്ടിലേക്ക് കടന്നപ്പോൾ, എമിലിയാനോ മാർട്ടിനസ് എന്ന ഗോളിയായിരുന്നു ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം. ആദ്യ കിക്ക് എംബാപ്പെ ഗോളാക്കിയെങ്കിലും തുടർന്നുള്ള കിക്ക് തടുത്തിട്ട് എമിലിയാനോ, അർജന്റീനയ്ക്ക് മേധാവിത്വം നൽകി. മൂന്നാമത്തെ കിക്ക് ഫ്രഞ്ച് താരം പുറത്തേക്ക് അടിച്ചുകളഞ്ഞതോടെ മത്സരത്തിൽ അർജന്റീന വിജയമുറപ്പിക്കുകയായിരുന്നു. നാലാമത്തെ കിക്ക് ഫ്രഞ്ച് താരം കോലോ മൌനി ലക്ഷ്യം കണ്ടെങ്കിലും തൊട്ടടുത്ത കിക്കെടുത്ത മോണ്ടിയാലിന് പിഴച്ചില്ല.ഇതോടെ മെസിയും ടീമും ആരാധകരുടെ ഹൃദയങ്ങളിലേക്ക് നടന്നു കയറി.

Post a Comment

أحدث أقدم
Join Our Whats App Group